ഈ പ്രദേശം മലദാ എന്നും കരൂഷം എന്നും അറിയപ്പെട്ടിരുന്നതും ധനധാന്യങ്ങളാല്‍ സമൃദ്ധവും ഇന്ദ്രനാല്‍ അനുഗ്രഹിക്കപ്പെട്ടതുമായ നാട്ടുരാജ്യങ്ങളായിരുന്നു. കാലം കുറേ കഴിഞ്ഞപ്പോള്‍ സുന്ദന്റെ പത്നിയും ആയിരം ആനകളുടെ ശക്തിയുള്ളവളും ഇച്ഛാനുസരണം ഏതുരൂപം ധരിക്കുവാനും കഴിയുന്ന താടകയെന്ന യക്ഷസ്ത്രീ ഇവിടെയെത്തി എന്നു പറയപ്പെടുന്നു. ഇവളുടെ മകനാണ് മാരീചന്. തന്റെ ദുഷ്ചെയ്തികള്‍ കൊണ്ട് താടക ഈ രണ്ടു ദേശങ്ങളേയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇവിടെ നിന്ന് ഏതാണ്ടൊന്നരയോജന ദൂരെയാണ് താടകയുടെ വാസസ്ഥാനം. ഈ പഥത്തെ തടയുന്ന അവള് കാരണം ഈ പുണ്യഭൂമിയില്‍ ആരും വരാതെയായി’ വിശ്വാമിത്രന് പറഞ്ഞു. രാമന്റെ ചോദ്യത്തിനുത്തരമായി സുകേതുവിന്റെ മകളായി ബ്രഹ്മാവിന്റെ വരദാനമായി താടകയുടെ ജനനം, സുന്ദനുമായുള്ള വിവാഹം, മാരീചന്റെ ജനനം, സുന്ദന്റെ അന്ത്യം, അഗസ്ത്യഋഷിയുടെ ശാപം നിമിത്തം താടകയ്ക്കും മാരീചനും വന്ന മാറ്റങ്ങള്‍ ഇവയെല്ലാം ബ്രഹ്മര്‍ഷി വിസ്തരിച്ചു പറയുകയുണ്ടായി. ‘മൂന്നുലോകങ്ങളിലും രാമനൊഴികെ ആരെക്കൊണ്ടും താടകയെ വധിക്കാന്‍ സാദ്ധ്യമല്ല. പശുക്കളുടേയും സജ്ജനങ്ങളുടേയും സമൂഹത്തിന്റെതന്നെയും സംരക്ഷണത്തെക്കരുതി ഇവളെ വധിക്കൂ, സ്ത്രീയാണെന്നു കരുതി മടിക്കേണ്ട. ഇത്തരം കര്‍മ്മങ്ങള്‍ ഭരണാധിപന്മാരുടെ ഉത്തരവാദിത്തമാണ്. വിരോചനന്റെ മകളായ മന്ഥരയെ പണ്ട് ഇന്ദ്രന് വധിച്ചില്ലേ’, ബ്രഹ്മര്‍ഷി ചോദിച്ചു.
താടകയെ വധിക്കാമെന്നു സമ്മതിച്ച രാമന് തന്റെ വില്ലില്നിന്നും ഒരു ഞാണൊലിയുണ്ടാക്കി. അതിന്റെ ധ്വനിയാല്‍ ക്രുദ്ധയായ താടക രാമന്റെ നേര്ക്കുപാഞ്ഞുവരികയും മേഘംപോലെ ധൂളിയാല്‍ മൂടി അവരുടെ കാഴ്ചക്കു തടസ്സമുണ്ടാക്കുകയും പാഷാണങ്ങള് വര്‍ഷിക്കുകയുമുണ്ടായി. രാമന് അവളുടെ കൈകളും ലക്ഷ്മണന് മൂക്കും കാതുകളും ഛേദിക്കുകയും ചെയ്തു. പലരൂപങ്ങളെടുത്ത് താടക അവിടെ പാഞ്ഞുനടന്നു.
സന്ധ്യയാകുന്നതോടെ ഇവള്ക്കിനിയും ശക്തികിട്ടുമെന്നും അവളുടെ മായാശക്തികളെ വളരാനനുവദിക്കാതെ, ദുര്ബ്ബലനാകാതെ അവളെ വധിക്കൂയെന്ന് വിശ്വാമിത്രന് രാമനെയുപദേശിച്ചു. തന്റെ നേര്‍ക്കുപാഞ്ഞുവന്ന അവളുടെ വക്ഷസ്സിലേക്ക് രാമന് ശസ്ത്രം അയയ്ക്കുകയും അവളെ വധിക്കുകയും ചെയ്തു. ഇതില്‍ ഇന്ദ്രനും മറ്റുദേവന്മാരും സന്തുഷ്ടരായി. അനേകം ദൈവീകശസ്ത്രങ്ങള് രാമന് നല്‍കൂയെന്ന് ദേവന്മാര് ഋഷിയോടപേക്ഷിച്ചു. ‘സമയം സന്ധ്യയാകുന്നു, നമുക്ക് ഇന്ന് ഈ വനത്തില്‍ തങ്ങാം’ ബ്രഹ്മര്‍ഷി പറഞ്ഞു. താടകയെ വധിച്ചതിനാല്‍ ഈ വനം കുബേരന്റെ ഉദ്യാനമായ ചൈത്രരഥംപോലെ മനോഹരമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: