സ്ത്രീപീഡനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായ എ. വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. സ്ത്രീപീഡനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്നത് കോണ്‍ഗ്രസ്സുകാര്‍ക്ക് അലങ്കാരമായേക്കാം. എന്നാല്‍ നേതാവ് എംഎല്‍എ സ്ഥാനം കെട്ടിപ്പിടിച്ചിരിക്കുന്നത് കോവളം നിയോജനമണ്ഡലത്തിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അപമാനമാണ്. ഇത്തരം കേസ്സുകളില്‍പ്പെട്ട എംഎല്‍എമാര്‍ സ്ഥാനം രാജിവച്ച പാരമ്പര്യമില്ലെന്നാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും വാദിക്കുന്നത്.
അതേസമയം, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് മഹിളാ കോണ്ഗ്രസ്സുകാര് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളുടെ ആവശ്യം അവഗണിക്കാം. രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞാശ്വസിക്കാം. പക്ഷേ കോണ്‍ഗ്രസ്സുകാരില്‍നിന്നുതന്നെ ഉയരുന്ന ആവശ്യം എങ്ങനെ തള്ളിക്കളയാന്‍ സാധിക്കും? കേരള രാഷ്ട്രീയത്തില്‍ സ്ത്രീവിഷയം കോലാഹലമുണ്ടാക്കിയത് പി.ടി. ചാക്കോയുടെ പേരിലാണ്. ചാക്കോ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് ഒരു സ്ത്രീയും ആവലാതിപ്പെട്ടില്ല. ചാക്കോ സഞ്ചരിച്ച, അപകടത്തില്‍ കാറില്‍ ഒരു സ്ത്രീ ഉണ്ടായിപ്പോയി എന്നതാണ് വിവാദമായത്. ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് ചാക്കോയെ രാജിവയ്പ്പിച്ച മിടുക്ക് പ്രതിപക്ഷത്തേക്കാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെയാണല്ലോ.
ഇന്നലെവരെ ധാര്‍മ്മികതയുടെ പേരില്‍ നാടാകെ കലഹിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇക്കാര്യത്തിലെന്തേ മറിച്ചൊരു നിലപാട്. വിന്‍സെന്റുമായി ബന്ധപ്പെട്ട ആരോപണം പാര്‍ട്ടിയുടെയും മുന്നണിയുടെയും യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാമെന്ന ധാരണയാണ് നേതൃത്വത്തിന് ഉണ്ടായിരുന്നത്. വിന്‍സെന്റ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്നും നേതാക്കള്‍ അനൗപചാരികമായി തീരുമാനിച്ചിരുന്നു. അതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.
കേസില്‍പ്പെടുത്തിയത് ഗൂഢാലോചനയെന്നാണ് വിന്‍െസന്റ് പറയുന്നത്. അറസ്റ്റ് നടന്ന സാഹചര്യത്തില്‍ രാജി ഒഴിവാക്കാനാവില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ പൊതുനിലപാട്. പ്രശ്നത്തില്‍ വിന്‍സെന്റ് നല്കിയ വിശദീകരണത്തില്‍ കോണ്‍ഗ്രസിന് പൂര്‍ണ വിശ്വാസം ഉണ്ടെത്രെ. ആ വിശ്വാസമാണ് ചോദ്യം ചെയ്യപ്പെടുന്നത്. എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമാകും. എംഎല്‍എയുടെ രാജി എപ്പോള്‍വേണമെന്നതിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ചര്‍ച്ച.
അത് എത്ര വേഗത്തിലാക്കുന്നുവോ, അതാണ് നല്ല മാതൃക. അണികളുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം കണക്കിലെടുക്കാതെ നേതൃത്വം മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. നാലുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു വിന്‍സെന്റിന്റെ അറസ്റ്റ്. വിന്‍സെന്റിനെ കൊണ്ടുവന്നപ്പോള്‍ പോലീസ്സ്റ്റേഷന് വളപ്പിലും കോടതി പരിസരത്തും യൂത്ത് കോണ്ഗ്രസ്സുകാര് അക്രമം അഴിച്ചുവിട്ടു. വിന്‍സെന്റിനെതിരെയുള്ള ജനവികാരം എത്ര ശക്തമാണെന്ന് നെയ്യാറ്റിന്‍കരയിലെ സംഭവങ്ങള്‍ തെളിയിക്കുന്നു. വിന്‍സെന്റിനെ കൊണ്ടുവന്ന വാഹനത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞതോടെ യൂത്ത് കോണ്ഗ്രസ്സുകാര് കല്ലേറ് നടത്തി. ഇതോടെ പോലീസ് ലാത്തി വീശി. കല്ലേറില്‍ സമീപത്തെ വീട്ടിലുണ്ടായിരുന്ന നാല് വയസ്സുകാരിക്ക് പരിക്കേറ്റു.
കോവളം മണ്ഡലത്തിലാകെ പ്രതിഷേധം ശക്തമാവുകയാണ്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ അടക്കമുള്ളവ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് എംഎല്‍എയെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും വിന്‍സെന്റിനെ ചോദ്യം ചെയ്ത്അറസ്റ്റു ചെയ്യേണ്ടിവരുമെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥ എസ്പി അജിതാ ബീഗം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കത്തു നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ലെന്നും, കേസിന് ആവശ്യമായ എന്തു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കിയതോടെയാണ് അനന്തര നടപടിയിലേക്ക് നീങ്ങിയത്.
എംഎല്‍എ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെതുടര്‍ന്ന് ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് പൊലീസിനെ സമീപിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎല്‍എയ്ക്കെതിരെ ആദ്യം കേസെടുത്തത്. തുടരന്വേഷണത്തിലാണ് പീഡനം വ്യക്തമായതും, അതനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ത്തതും. വിന്‍സെന്റ് അഞ്ചുമാസത്തിനിടെ 900 തവണ വീട്ടമ്മയെ ഫോണില്‍ ബന്ധപ്പെട്ടെന്ന് പറയുന്നു. ഇതോടെ സരിതയുടെ റെേക്കാര്‍ഡാണ് വിന്‍സെന്റ് പൊളിച്ചത്. സരിത ഒരു കോണ്‍ഗ്രസ് നേതാവുമായി 610 തവണ സംസാരിച്ചുവെന്നാണ് ബോദ്ധ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളിലെ ഞരമ്പുരോഗം കേരളത്തില്‍ പലപ്പോഴും സജീവ ചര്‍ച്ചയായിട്ടുണ്ട്. ഫോണില്‍ മാത്രമല്ല, മറ്റ് പലവഴിക്കും പീഡനം നടന്നതായി കേസ് വന്നിട്ടുണ്ട്. നിലമ്പൂരില്‍ പാര്‍ട്ടി ഓഫീസില്‍ സ്ത്രീ മരണപ്പെട്ട കേസ് എവിടെയെത്തി എന്നാര്‍ക്കുമറിയില്ല. പീഡന വിദഗ്ധന്മാര് കേസില്‍നിന്ന് ഊരിപ്പോവുകയും സ്ഥാനങ്ങള്‍ക്ക് കോട്ടം തട്ടാതെ നില്‍ക്കുകയും ചെയ്യുമ്പോള്‍ സംഭവങ്ങള്‍ ആവര്ത്തിക്കാനേ സഹായിക്കൂ. അത് ഉണ്ടായിക്കൂടാ. വിന്‍െസന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാട് കോണ്‍ഗ്രസ് തിരുത്തണം. വിന്‍സെന്റ് രാജിവച്ചേ തീരൂ. അത് ജനങ്ങളുടെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: