ന്യൂദല്‍ഹി/ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കിയ തെളിവുകള്‍ അസ്വീകാര്യമാണെന്ന് പാക് സര്‍ക്കാര്‍ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു. പാക് ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കിയ തെളിവുകള്‍ വെച്ചുകൊണ്ട് വിചാരണ നേരിടുന്ന ഏഴുപേരെ വിസ്താരം നടത്താനാകില്ലെന്നും പാക്കിസ്ഥാന് അറിയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ മുംബൈ സന്ദര്‍ശിച്ച പാക് അന്വേഷണ കമ്മീഷനെ ഇന്ത്യന്‍ അധികൃതരെ സാക്ഷിവിസ്താരം നടത്താന്‍ അനുവദിച്ചില്ലെന്നും ഇന്ത്യക്കയച്ച കത്തില്‍ പറയുന്നു.
ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പാക്കിസ്ഥാന് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കുന്ന തെളിവുകള്‍ സ്വീകാര്യമാകുന്നതിന് ഇന്ത്യന്‍ അധികൃതരെ സാക്ഷിവിസ്താരം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് റാവല്‍പിണ്ടി ആസ്ഥാനമായ ഭീകരവിരുദ്ധ കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ 28 ന് നടന്ന വിചാരണവേളയില്‍ രണ്ട് പാക് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികള്‍ കോടതി ശേഖരിച്ചിരുന്നില്ല. ഇന്ത്യ നല്കുന്ന തെളിവുകള്‍ അംഗീകരിക്കാനാവാത്തതിനാലാണിത്.
മുംബൈ ഭീകരാക്രമണത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന അജ്മല്‍ കസബിന്റെ മൊഴിയും പാക്കിസ്ഥാനിലിരുന്ന് ആക്രമണം നിയന്ത്രിച്ചവരും ആക്രമണം നടത്തിയ ഭീകരരും തമ്മിലുള്ള സംഭാഷണവും ആക്രമണത്തില്‍ പരിക്കേറ്റവരുടെയും നാല് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും മൊഴിയാണ് തെളിവായി ഇന്ത്യ പാക്കിസ്ഥാന് നല്‍കിയത്.
മുംബൈ സന്ദര്‍ശന വേളയില്‍ ഈ നാല് ഉദ്യോഗസ്ഥരേയും പാക് അന്വേഷണ കമ്മീഷന് ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചിരുന്നതുപോലെ ഇവരെ സാക്ഷി വിസ്താരം ചെയ്യാന്‍ അനുവദിച്ചില്ല എന്നാണ് പാക്കിസ്ഥാന് പറയുന്നത്.
ഇന്ത്യ കൈമാറിയ തെളിവുകള്‍ക്ക് നിയമപരമായ മൂല്യമില്ലെന്നാണ് പാക് ആഭ്യന്തരമന്ത്രാലയം ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയില്‍ വിചാരണ നേരിടുന്നത് ഏഴ് പ്രതികളാണ്. ആസൂത്രണം, ഗൂഢാലോചന, സാമ്പത്തികാസൂത്രണം നടത്തുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 നവംബര്‍ 26 നുണ്ടായ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. കേസുമായി അടുത്തിടെ ലഷ്കര്‍ ഭീകരന് അബു ജുണ്ടാലിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: