വടക്കാഞ്ചേരി : കരുമത്രയില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് അഞ്ച് പവന് സ്വര്‍ണ്ണം കവര്‍ന്നു.
കരുമത്ര പെട്രോള്‍ പമ്പിന് സമീപം എരകുളങ്ങര വജീരയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന്റെ വള, ഒരു പവന്റെ കൈ ചെയിന്‍, കമ്മല്‍ എന്നിവയും ബോക്സില്‍ നിക്ഷേപിച്ചിരുന്ന ചില്ലറയുമാണ് കവര്‍ന്നത്.
വജീരയും മകനും പാലക്കാടുള്ള അമ്മ വീട്ടിലേക്ക് ശനിയാഴ്ച്ച രാവിലെയാണ് പോയത്. ഇന്നലെ രാവിലെ മകളും മരുമകനും ഇവിടെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നിട്ടുള്ളത്. മുകളിലത്തെ നിലയിലെ അലമാര തുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.
മുന്‍ വശത്തെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മുകളിലത്തെ നിലയില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന വാതിലില്‍ കൂടിയാണ് മോഷ്ടാവ് പുറത്തേക്ക് കടന്നതെന്ന് കരുതുന്നു. മുറിക്കുള്ളിലെ അലമാരകളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
വടക്കാഞ്ചേരി എസ്.ഐ. രതീഷ്കുമാര്‍, എ. എസ്. ഐ പി.പി. ബാബു, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദുര്ഗ്ഗാദാസന് എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.
യു. രാമദാസിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും എത്തി തെളിവെടുത്തു.
മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ വൈകീട്ട് കരുമത്ര വേലാഘോഷ കമ്മിറ്റി ഓഫീസില്‍ ജാഗ്രത സമിതി രൂപീകരണ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: