കോഴിക്കോട്: ഓവുചാലില്‍ വീണ് നഗരത്തില്‍ വീണ്ടും മരണം. കോഴിക്കോട് കോട്ടൂളിയില്‍ തുറന്നിട്ട ഓടയില്‍ വീണ് പാചകത്തൊഴിലാളിയായ കോട്ടൂളി പുതിയാറമ്പത്ത് സതീശന് എന്ന കുഞ്ഞന്‍(48)ആണ് മരിച്ചത്. കോട്ടൂളിയില്‍ നിന്നുള്ള കെ.ടി.ഗോപാലന് റോഡിലെ കരിമ്പനത്താഴത്ത് ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.
ശനിയാഴ്ച സതീശന് രാത്രി ഏഴരയോടെ സുഹൃത്തിന്റെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് രാത്രി വീട്ടിലെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. ഇന്നലെ വൈകീട്ടോടെയാണ് കെ.ടി.ഗോപാലന് റോഡിന് വലതുഭാഗത്തെ തുറന്ന ഓടയില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ സതീശന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എസ്.ഐ.ഹബീബുള്ളയുടെ നേതൃത്വത്തില്‍ ഇന്ക്വിസറ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കും.
പരേതനായ ബാലകൃഷ്ണന് നായര്‍ ശ്രീമതി ദമ്പതികളുടെ മകനാണ്. സുമയാണ് ഭാര്യ. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം നാലാംക്ലാസ് വിദ്യാര്‍ത്ഥിനി അഭിരാമി ഏകമകളാണ്. സഹോദരങ്ങള്‍: ഗിരീഷ്, ഷാജി, രാജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: