കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ പ്രദേശത്ത് രണ്ടു പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. മലമ്പനി ബാധ സ്ഥിരീകരിച്ച പ്രദേശം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്.എല്‍. സരിത സന്ദര്‍ശിച്ചു. തദ്ദേശീയ മലമ്പനി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തുന്ന സമയത്ത് ഒരേ പ്രദേശത്ത് രണ്ട് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചത് ആശങ്കാജനകമാണെന്ന് സരിത പറഞ്ഞു.
കേരളത്തില്‍ ഒരവസരത്തില്‍ മലമ്പനി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജനം ചെയ്തതായിരുന്നു. കേരളത്തിന് പുറത്ത് പോയി വന്നവരിലാണ് മലമ്പനി വീണ്ടും കണ്ടിരുന്നത്. എന്നാല്‍ വെള്ളയില്‍ പ്രദേശത്ത് മലേറിയ സ്ഥിരീകരിച്ചവരാരും ജില്ല വിട്ട് പുറത്ത് പോയിട്ടില്ല. അതിനാല്‍ തന്നെ മലമ്പനി പരത്തുന്ന കൊതുകുകള്‍ പ്രദേശത്ത് ഉണ്ടാകുമെന്നത് ആരോഗ്യവകുപ്പ് വലിയ ആശങ്കയോടെയാണ് കാണുന്നതെന്ന് അവര്‍ പറഞ്ഞു.
ജില്ലയില്‍ പനി ആരംഭിച്ച സമയം മുതല്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. മലമ്പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെവ്വാഴ്ച്ച ജില്ലയില്‍ മാസ് സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശുദ്ധജലത്തിലെ കൊതുകിനെ തുരത്താന്‍ ആരോഗ്യവകുപ്പ് ഗപ്പികളെ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഗപ്പികളെ നശിപ്പിക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചതുമായ ആഫ്രിക്കന്‍ മുഷികളെ പ്രദേശത്തെ ചില കിണറുകളില്‍ കണ്ടെത്തിയിട്ടുണ്ട്.
മലമ്പനി പരത്തുന്ന കൊതുകുകള്‍ ശുദ്ധജലത്തില്‍ ജീവിക്കുന്നത് കൊണ്ട് വാട്ടര്‍ ടാങ്കുകളും, കിണറുകളും വലയിട്ട് മൂടണമെന്നും, ശുദ്ധജലം കെട്ടികിടക്കുന്ന സ്ഥലങ്ങള്‍ പൂര്‍ണ്ണമായും ശുചീകരിച്ച് ആരോഗ്യവകുപ്പിനോട് ജനങ്ങള്‍ സഹകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: