കൊച്ചി: നോട്ടു നിരോധനത്തിനുശേഷം സംസ്ഥാനത്തു നടന്ന വലിയ അസാധു നോട്ടുവേട്ടയ്ക്കാണ് ശനിയാഴ്ച രാത്രി കൊച്ചി സാക്ഷ്യം വഹിച്ചത്. ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ 2.3 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് പിടിച്ചെടുത്തത്. അഞ്ചുപേര്‍ അറസ്റ്റിലായി.
മൂവാറ്റുപുഴ മണലില്‍ പറമ്പില്‍ അബ്ദുള്‍ ജലീല്‍ (55), തൃപ്പൂണിത്തുറ വേദപുരി ഗാര്‍ഡന്‍സ് ഫ്ളാറ്റ് നമ്പര്‍ എ വണ്ണില്‍ രാം ടി പ്രഭാകര്‍ (41), കോഴിക്കോട് മലാപ്പറമ്പ് പഞ്ഞിക്കല്‍ വീട്ടില്‍ ജോണ്‍ (51), തൃശൂര്‍ മുണ്ടൂര്‍ പുത്തേക്കര വീട്ടില്‍ സത്യന് (54), തൃശൂര്‍ ഇരിങ്ങാലക്കുട ആലങ്ങാട് വീട്ടില്‍ ജയന് (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഷാഡോ എസ്ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍പെട്ട രാം പ്രഭാകര്‍ നിരോധിത നോട്ടുകള്‍ മാറാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചു. തുടര്‍ന്ന് നോട്ടു മാറി നല്കുന്നവരെന്ന വ്യാജേന പോലീസ് സംഘം രാം പ്രഭാകറെ സമീപിച്ചു. ഒരു കോടി രൂപയുടെ നിരോധിത നോട്ടിനു പകരം 25 ലക്ഷം രൂപ പുതിയ നോട്ട് നല്‍കാമെന്ന് പോലീസ് ഇവരെ അറിയിച്ചു. നെട്ടൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. ന്യൂജെന്‍ യുവാക്കളുടെ വേഷത്തിലെത്തിയ പോലീസ് നീക്കത്തില്‍ റാം പ്രഭാകറിനും സംഘത്തിനും സംശയമുണ്ടായില്ല.
ആയിരത്തിന്റെ പത്തു നോട്ടുകള്‍ സാമ്പിളായി റാം പ്രഭാകര്‍ പോലീസ് സംഘത്തെ കാണിച്ചു. കൈവശമുള്ള പഴയ നോട്ടുകള്‍ കാണണമെന്ന് പോലീസ് സംഘം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് റാം പ്രഭാകറിനും സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കുമൊപ്പം ഷാഡോ പോലീസിലെ രണ്ടുപേര്‍ ഇവരുടെ കാറില്‍ മൂവാറ്റുപുഴയ്ക്കു തിരിച്ചു. ഇവരെ ഷാഡോ പോലീസ് സംഘം രഹസ്യമായി പിന്തുടര്ന്നു.
മൂവാറ്റുപുഴയില്‍ അബ്ദുള്‍ ജലീലിന്റെ വീട്ടിലെത്തിയശേഷം പോലീസ് സംഘം വീടുവളഞ്ഞ് നടത്തിയ പരിശോധനയിലാണ് ബാക്കി നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്ത് പനങ്ങാട് സ്റ്റേഷനിലെത്തിച്ചു.
നോട്ടു മാറുന്നതിന് 25 ശതമാനം കമ്മീഷനാണ് ഇവര്‍ വാങ്ങിയിരുന്നത്. എന്‍ആര്‍ഐ അക്കൗണ്ട് വഴി പഴയ കറന്‍സി മാറാനുള്ള ഇളവ് മുതലെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. നിരോധിച്ച 1000, 500 രൂപ നോട്ടുകളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. പ്രതികള്‍ എത്തിയ ഫോര്‍ഡ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നോട്ടുകള്‍ ഇവരുടെ കൈവശം എത്തിച്ചവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: