ബാഗ്ദാദ്: ഇറാഖിൽ ഐഎസിൽ ചേർന്ന് പോരാടി ഒടുവിൽ സൈന്യത്തിന്റെ പിടിയിലായ ജർമ്മൻ കൗമാരക്കാരിക്ക് ജന്മ രാജ്യത്തേക്ക് മടങ്ങണമെന്ന് ആഗ്രഹം. ഇറാഖി സേനയുടെ തടങ്കലിൽ കഴിയുന്ന ജർമ്മൻ സ്വദേശി ലിൻഡ ഡബ്യുയാണ് ഐഎസ് നരക ലോകത്ത് നിന്നും തന്റെ ജന്മനാടായ ജർമ്മനിയിലേക്ക് പോകാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്.
ഇറാഖിലും സിറിയയിലും നടനമാടിക്കൊണ്ടിരിക്കുന്ന ഐഎസിന്റെ കൊടുംക്രൂരതകളിൽ ആകൃഷ്ടയായി പതിനഞ്ചാമത്തെ വയസിൽ നാടുവിട്ട് ഇറാഖിൽ എത്തിയതായിരുന്നു ലിൻഡ. എന്നാൽ ഇറാഖി സേനയുടെ കനത്ത തിരിച്ചടികളിൽ ഐഎസ് ഭീകരർ തോറ്റ് പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ ലിൻഡയും സംഘവും സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു.
തുടർന്ന് ലിൻഡയെ ബാഗ്ദാദിലുള്ള മിലിട്ടറി കോംപ്ലക്സിലെ ജയിലിടയ്ക്കുകയും ചെയ്തു. ഇവിടെ എത്തിയ ജർമ്മൻ ജേർണലിസ്റ്റാണ് ലിൻഡയെ അഭിമുഖം ചെയ്തത്. തനിക്ക് എത്രയും പെട്ടന്ന് ഇവിടെ നിന്നും തിരിച്ച് നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹം എന്ന് ലിൻഡ പറഞ്ഞു. വെടിയൊച്ചകളുടെയും യുദ്ധത്തിന്റെയും ഇടയിൽ തനിക്ക് ഇനി ജീവിക്കാൻ സാധിക്കില്ല, ചെയ്തത് തെറ്റാണ്, എത്രയും വേഗം ജന്മനാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നു,- ലിൻഡ പറഞ്ഞു.
ലിൻഡയുടെ ഇടതു കാലിന് വെടിയേറ്റിട്ടുണ്ട്, ഇതിനു പുറമെ ലിൻഡയുടെ വലതു മുട്ടുകാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്ടർ ആക്രമണത്തിനിടെയാണ് തനിക്ക് ഇത് സംഭവിച്ചതെന്നാണ് ലിൻഡ പറഞ്ഞത്. വിചാരണകൾക്കിടയിൽ ലിൻഡയെ നാട്ടിലെത്തിക്കാൻ ജർമ്മൻ എംബസി അധികൃതർ ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: