തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് ഷബീറാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ ഹൈക്കോടതി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
തദ്ദേശ ഭരണ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ജനസംഖ്യാഅനുപാതത്തെക്കുറിച്ചും ലൗ ജിഹാദ് ഇല്ലെന്നത് ശരിയല്ലെന്നും പറഞ്ഞതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്. എഡിജിപി നിതിന്‍ അഗര്‍വാളിനായിരുന്നു അന്വേഷണ ചുമതല. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കം എട്ടു പേര് നല്കിയ പരാതിയിലാണ് അന്വേഷണം.
ഒരു വാരികയ്ക്ക് സെന്‍കുമാര്‍ നല്കിയ അഭിമുഖമാണ് വിവാദമായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി സന്ധ്യ പ്രതിച്ഛായ നേട്ടത്തിന് ശ്രമിച്ചുവെന്ന ആരോപണം വാരികയിലും ലൗ ജിഹാദിനെക്കുറിച്ചും സെന്‍സസ് കണക്കുകളെക്കുറിച്ചുമുള്ള പ്രതികരണങ്ങള്‍ ഓണ്‍ലൈനിലുമാണ് വന്നത്. അഭിമുഖത്തിനെത്തിയ വാരികയുടെ ലേഖകനുമായി സംസാരിക്കുന്നതിനിടെ നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് തദ്ദേശ വകുപ്പ് പുറത്തിറക്കിയ സെന്‍സസ് കണക്കുകള്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയത്. ഇത് ലേഖകന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു.
ലേഖകന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ അന്നുതന്നെ വാരികയ്ക്ക് കത്തയച്ചു. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനത്തിനെതിരെ സെന്‍കുമാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: