കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സംഭവത്തിന്റെ സൂത്രധാരനാണ് ദിലീപെന്നും ഇതിനുള്ള തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നതാണ് ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണം. മൊബൈലിലെ വീഡിയോ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് യുവനടിയുടെ ജീവിതത്തിനു ഭീഷണിയാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ അന്വേഷണത്തെ അതു ബാധിക്കും. ദിലീപ് നടന് മാത്രമല്ല, പ്രൊഡ്യൂസറും വിതരണക്കാരനും തിയേറ്റര്‍ ഉടമയുമാണ്. സിനിമാ മേഖലയില്‍ വലിയ സ്വാധീനമുള്ള ദിലീപിനു പല സാക്ഷികളേയും സ്വാധീനിക്കാനാവും. അതിനാല്‍ അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ല- കോടതി വ്യക്തമാക്കി.
യുവനടിക്കെതിരെ പ്രതികാരം ചെയ്യാന്‍ അഞ്ച് സ്ഥലങ്ങളില്‍ ഒന്നാംപ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നു പോലീസ് വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. വലിയ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഒന്നാംപ്രതിയെ ഉപയോഗിച്ച് കുറ്റകൃത്യം നടത്താന്‍ ശ്രമിച്ചത്.
ഹോട്ടല്‍ രേഖകളും മൊബൈല്‍ ബില്ലുകളും ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങളും മറ്റു നിരവധി തെളിവുകളും ലഭ്യമായിട്ടുണ്ട്. ഒന്നാംപ്രതിയുടെ ജയിലില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ ഹര്‍ജിക്കാരനുമായി ബന്ധമുള്ളവരുടേതെന്നു കണ്ടെത്താനായിട്ടുണ്ട്.
കേസിലെ പ്രധാന പ്രതിയും ദിലീപിന്റെ ഡ്രൈവറുമായ അപ്പുണ്ണിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കണം. പ്രതികാരത്തിന്റെ പേരില്‍ ഒരു സ്ത്രീക്കെതിരെ ഗുരുതര കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കുന്നത് നിയമപരമല്ല- കോടതി വിലയിരുത്തി.
നീചമായ കുറ്റകൃത്യം; കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ
കൊച്ചി: ദിലീപിനെതിരെ ഹൈക്കോടതിയുടെ അതിശക്തമായ നിരീക്ഷണങ്ങള്‍. ഓടുന്ന കാറില്‍ വെച്ച് യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാനും അത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാനും ശ്രമിച്ചത് സമൂഹമനഃസാക്ഷിയെ പിടിച്ചു കുലുക്കിയ, അത്യന്തം പൈശാചികമായ പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി. കുടുംബ ജീവിതം തകര്‍ത്തതില്‍ യുവ നടിക്ക് പങ്കുണ്ടെന്നു കരുതിയാണ് പ്രതി പ്രതികാരം നടത്തിയത്.
യുവ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കി സിനിമയില്‍ നിന്നു മാറ്റി നിര്‍ത്താനും ദിലീപ് ശ്രമിച്ചതിന് അന്വേഷണ സംഘത്തിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന പരാതി പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
നീചമായ കുറ്റകൃത്യം ചെയ്യാന്‍ ഒന്നാം പ്രതിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഹര്‍ജിക്കാരനാണ്. പ്രതികാരത്തിനായി ലൈംഗികമായി അക്രമം നടത്താനുള്ള ക്വട്ടേഷന്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ശാസ്ത്രീയമായ തെളിവുകളും, നേരിട്ടും അല്ലാതെയുമുള്ള സാഹചര്യത്തെളിവുകളും പ്രതിക്കെതിരാണ്.
ദിലീപിനെതിരെ ശക്തമായ സാഹചര്യത്തെളിവുകളുണ്ട്. ഇത്തരം കേസുമായി ബന്ധപ്പെട്ട് രഹസ്യ സ്വഭാവത്തിലുള്ള ഗൂഢാലോചന തെളിയിക്കാന്‍ നേരിട്ടുള്ള തെളിവുകള്‍ വേണമെന്ന വാദം അംഗീകരിക്കാനാവില്ല. അപൂര്‍വമായ കേസുകളില്‍ മാത്രമേ ഇത്തരം തെളിവുകള്‍ ലഭിക്കാറുള്ളു. മറ്റു തെളിവുകളെല്ലാം പ്രതിക്കെതിരാണ്.- പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
തെളിവിന്റെ കണിക പോലുമില്ലാതെയാണ് നടപടിയെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതാണ്. അറസ്റ്റിനു മുമ്പ് ആദ്യം 13 മണിക്കുറും, പിന്നീട് പത്ത് മണിക്കൂറും ചോദ്യം ചെയ്തു. പിന്നീട് മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇക്കാരണത്താല്‍ തന്നെ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: