ന്യൂദല്‍ഹി: രാജ്യത്തെ 60 കോടി ജനങ്ങള്‍ ഇപ്പോഴുംഇരുട്ടില്. ഇരുപതോളം സംസ്ഥാനങ്ങളെ ഇരുട്ടിലാക്കിയ വൈദ്യുതി തകരാര്‍ പരിഹരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് തുടര്‍ച്ചയായി മൂന്നാം ദിനത്തിലും കോടിക്കണക്കിന് ജനങ്ങള്‍ ഇരുട്ടില്‍ കഴിയുന്നത്.
ഇന്നലെ 19 സംസ്ഥാനങ്ങളിലായി 60 കോടിയിലേറെ ജനങ്ങളാണ് മണിക്കൂറുകളോളം അന്ധകാരത്തില്‍ കഴിഞ്ഞത്. വൈദ്യുതി ഗ്രിഡുകളുടെ തകരാര്‍ പരിഹരിക്കാന്‍ അമേരിക്ക നാല് മണിക്കൂറോളം എടുക്കുമ്പോള്‍ നിസാര സമയംകൊണ്ട് ഇന്ത്യക്ക് അത് സാധിച്ചതായി മുന്‍ ഊര്‍ജമന്ത്രിയും പുതിയ ആഭ്യന്തരമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെ അവകാശപ്പെട്ടതിന് പിന്നാലെയാണ് 19 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിലച്ചത്. വൈദ്യുതി തകരാനിടയാക്കിയതെന്തെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതിനാല്‍ ഇത്തരം തകരാറുകള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്ന് ഊര്‍ജമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ടിവി ചാനലിനോട് പറഞ്ഞു.
ഇതേസമയം, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അനുവദനീയ വിഹിതത്തില്‍ കൂടുതല്‍ വൈദ്യുതി വിതരണ ഗ്രിഡുകളില്നിന്നെടുത്തതാണ് പ്രശ്നത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യം നിഷേധിച്ചു. വടക്കന്ഗ്രിഡ് തകരാറിലായതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച ദല്‍ഹിയിലെയും മറ്റ് ഏഴ് സംസ്ഥാനങ്ങളിലേയും 30 ദശലക്ഷത്തോളം പേര് ഇരുട്ടിലായത്. ഇന്നലെ കിഴക്ക്, വടക്ക് കിഴക്കന്‍ മേഖലകളിലെ രണ്ട് ഗ്രിഡുകള്‍ കൂടി ഒന്നിന് പിറകെ ഒന്നായി പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു.
ചില സംസ്ഥാനങ്ങള്‍ ഗ്രിഡുകളില്നിന്ന് അധിക വൈദ്യുതി എടുത്തതായി സംശയം ബലപ്പെട്ടതിനെത്തുടര്‍ന്ന് പവര്‍ഗ്രിഡ് ചെയര്മാന് രാംനായിക് നോട്ടീസ് അയച്ചു. ഗ്രിഡ് അച്ചടക്കം എല്ലാവരും പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അധിക വൈദ്യുതി എടുക്കുമ്പോള്‍ ഗ്രിഡുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് തടയാന്‍ മതിയായ സംവിധാനങ്ങളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വേനല്‍ക്കാലങ്ങളില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ അധിക വൈദ്യുതിയെടുക്കുന്നത് പതിവാണെന്നും പറയപ്പെടുന്നു.
വൈദ്യുതി നിയന്ത്രണത്തിന്റെ മുഖ്യചുമതലയുള്ള കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന് (സിഇആര്‍സി)ന്റെ അലംഭാവമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഊര്‍ജമന്ത്രാലയം വ്യക്തമാക്കി. ഗ്രിഡുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ മന്ത്രാലയം ഒട്ടേറെ പരാതികള്‍ നല്‍കിയെങ്കിലും കമ്മീഷന് അനങ്ങിയില്ലത്രേ. പുതിയ പ്രതിസന്ധിക്ക് ശേഷവും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്ദ്ദേശമൊന്നുമില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: