അഞ്ചല്‍: അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍, കുറവന്തേരി പ്രദേശങ്ങളില്‍ പോലീസിന്റെ അഴിഞ്ഞാട്ടം. അര്‍ധരാത്രിയില്‍ പട്ടികജാതികോളനിയില്‍ കടന്ന പോലീസ് സംഘം അഞ്ചല്‍ സിഐ അഭിലാഷിന്റെ ആജ്ഞാനുസരണം കതകുകള്‍ ചവിട്ടിപ്പൊളിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ഒരാഴ്ച മുമ്പ് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം-ഡിവൈഎഫ്ഐ അക്രമികള്‍ ആര്‍എസ്എസ്-ബിജെപി കൊടിമരം തകര്‍ത്തിരുന്നു. ഒരു മാസം മുന്‍പ് തകര്‍ത്ത കൊടിമരം പുനര്‍നിര്‍മ്മിച്ചതിന്റെ അതേ ദിവസം തന്നെയാണ് ഈ സംഭവം നടന്നത്. പോലീസ് ഒത്താശയോടെ സിപിഎം ക്രിമിനലുകള്‍ നടത്തുന്ന അക്രമങ്ങള്‍ പ്രദേശത്തെ പോലീസ് ഉേദ്യാഗസ്ഥര്‍ക്ക് അറിവുള്ളതാണ്. എന്നാല്‍ അഞ്ചല്‍ സിഐ അഭിലാഷിന് സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുള്ള മുന്‍വൈരാഗ്യമാണ് സിപിഎം നേതാക്കളുടെ ഏറാന്മൂളിയായി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ദ്ധരാത്രിയില്‍ അഴിഞ്ഞാടാന്‍ പോലീസിനെ ഉപയോഗിക്കുന്നത്.
കഴിഞ്ഞദിവസം കുറവന്തേരിയിലെ സിപിഎം കൊടിമരം തകര്‍ക്കപ്പെട്ടിരുന്നു. സിപിഎം നേതാക്കളുടെ ആവശ്യപ്രകാരം രാത്രി പുരുഷന്മാരില്ലാത്ത വീട്ടില്‍ കടന്ന് കതകു ചവിട്ടിപ്പൊളിക്കുകയും കാറുകള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു. കുറവന്തേരി ബിബിന്‍ വിലാസത്തില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെ വീട്ടില്‍ കടന്ന് കതക് ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും കാറിന്റെ ടയറുകള്‍ കുത്തിപ്പൊളിക്കുകയും ചെയ്തു. ജനാലകളിലും കതകിലും ലാത്തി കൊണ്ടടിക്കുകയും സ്ത്രീകളെ കേട്ടാലറയ്ക്കുന്ന അസഭ്യം വിളിക്കുകയും ചെയ്തു.
വീട്ടിലേയ്ക്കുള്ള വൈദ്യുതി വിശ്ചേദിച്ച ശേഷമായിരുന്നു ഇത്. കൃഷ്ണവിലാസത്തില് രാധാകൃഷ്ണപിള്ളയുടെ വീട്, പുഞ്ചക്കോണം ചരുവിളപുത്തന്‍വീട്ടില്‍ ബാബുവിന്റെ വീട് എന്നിവിടങ്ങളിലും പോലീസ് അതിക്രമം കാട്ടി. മടവൂര്ക്കോണം ദളിത് കോളനിയില്‍ കടന്ന പോലീസ് പട്ടികജാതിക്കോളനിയില്‍ അഴിഞ്ഞാടി.
പുളിഞ്ചിച്ചരുവിള വീട്ടില്‍ രാജേഷിന്റെ വീട്ടില്‍ കടന്ന് ചീത്തവിളിക്കുകയും ഭീകരാന്തരീഷം സൃഷ്ടിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ചട്ടുകമായാണ് പോലീസ് പെരുമാറുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന നിസാരകേസുകള്‍ പോലും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ദ്രോഹിക്കുന്ന പോലീസ് സിപിഎം പ്രവര്‍ത്തകരുടെ അക്രമങ്ങളെ വെള്ളപൂശുന്നതായാണ് ആരോപണം. അടുത്തിടെ വക്കംമുക്കില്‍ ദളിത് ബാലനെ നഗ്നനാക്കി സിപിഎം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലും പോലീസ് അക്രമികള്‍ക്കൊപ്പമായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ അക്രമികളാകുന്ന കേസുകളില്‍ അഞ്ചല്‍ സിഐ പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയാണ്. അഞ്ചല്‍ പോലീസിന്റെ സംഘപരിവാര്‍ വേട്ട ഉടന്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: