ന്യൂദല്‍ഹി: കേരളത്തിലെ ഏഴ് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നിഷേധിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ഇടുക്കി പൈനാവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും പ്രവേശനമാണ് തടഞ്ഞത്. ഇതോടെ ആയിരത്തിലേറെ എംബിബിഎസ് സീറ്റുകള്‍ കേരളത്തിന് നഷ്ടമാകും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിന് സുപ്രീംകോടതി ചുമതലപ്പെടുത്തിയ ലോധ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
പാലക്കാട് കേരള മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്.ആര്.മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്റര്‍, തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ് ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഡിഎം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയുടെ 2017-18, 2018-19 അധ്യയന വര്‍ഷത്തെയും പത്തനംതിട്ട മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നിവയുടെ 2017-18 അധ്യയന വര്‍ഷത്തെയും പ്രവേശനമാണ് വിലക്കിയത്. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് കഴിഞ്ഞ വര്‍ഷവും പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നില്ല. 100 മുതല്‍ 150 സീറ്റുകള്‍ വരെയുള്ള മെഡിക്കല്‍ കോളേജുകളാണിവയെല്ലാം.
അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ തട്ടിക്കൂട്ട് ക്രമീകരണങ്ങളുമായി വിദ്യാഭ്യാസ കച്ചവടം ലക്ഷ്യമിട്ട സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് കനത്ത തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്തിടെ കോഴ വിവാദത്തില്‍ ആരോപണ വിധേയമായ രണ്ട് മെഡിക്കല്‍ കോളേജുകളുടെ പ്രവേശന അംഗീകാരവും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.
ഫീസ് വര്‍ദ്ധന: മാനേജ്മെന്റുകള്‍ സുപ്രീംകോടതിയില്‍
ന്യൂദല്‍ഹി: സ്വാശ്രയ ഫീസ് വര്‍ദ്ധനവിന് അനുമതി തേടി മെഡിക്കല്‍ മാനേജ്മെന്റുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് അംഗീകരിക്കാനാവില്ലെന്നും സമിതിക്ക് ഫീസ് നിശ്ചയിക്കാന്‍ അധികാരമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മുഴുവന്‍ കോളേജുകള്‍ക്കും ഒറ്റ ഫീസ് പ്രായോഗികമല്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള ഫീസ് പോലും ഈടാക്കാന്‍ അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഉത്തരവ് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുമെന്നും മാനേജ്മെന്റുകള്‍ ആരോപിക്കുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: