തൃശൂര്‍ : കടന്ന് പോകുന്ന ബസുകള്‍ക്കും യാത്രക്കാര്‍ക്കും അനുസൃതമായി സ്ഥലം ഇല്ലാതെ വീര്‍പ്പ്മുട്ടുകയാണ് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്. ദിവസവും ആയിരത്തിനടുത്ത് ബസുകളാണ് ഇതിലൂടെ കടന്ന് പോകുന്നത്.പ്രധാനമായും മൂന്ന് കവാടങ്ങളാണ് ബസ് സ്റ്റാന്റിലേക്കുള്ളത്.സ്റ്റാന്‍ഡിന്റെ തെക്ക്വശത്ത് നിന്നും പടഞ്ഞാറ് വശത്ത് നിന്നും വടക്ക് കുളശ്ശേരി ക്ഷേത്രത്തിന് സമീപത്തുകൂടെയുമാണ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാവുന്നത്.
ബസുകള്‍ പലപ്പോഴും ട്രാക്കില്‍ ഇടാന്‍ കഴിയാറില്ല.ഇങ്ങനെ വരുമ്പോള്‍ സ്റ്റാന്‍ഡിന്റെ മധ്യഭാഗത്തായി ആളെയിറക്കുന്നതും നിത്യക്കാഴ്ച്ചയാണ്.ഈ സമയം ബസുകള്‍ ട്രാക്കില്‍ നിന്ന് എടുക്കുന്നതും പുതിയ ബസുകള്‍ വരുമ്പോഴും യാത്രക്കാര്‍ ബുദ്ധിമുട്ടിലാകുന്നു. സ്റ്റാന്‍ഡിന്റെ വടക്ക് ഭാഗത്ത് നിന്നുള്ള വഴിയിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമാണ്. പൊട്ടി പൊളിഞ്ഞ് ആകെ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയാണ്. മഴ കൂടിയായാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇതിലൂടെയുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്.
മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളില്‍ നിന്നായി നിത്യേന പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇതിലൂടെ കടന്ന് പോകുന്നത്. വൃത്തിയുള്ള ശൗചാലയം ഇല്ലാത്തത് പ്രധാന പോരായ്മയാണ്.പണം കൊടുത്ത് ഉപയോഗിക്കാവുന്ന കംഫര്‍ട്ട് സ്റ്റേഷന് ഉണ്ടെങ്കിലും വൃത്തിഹീനമായ സാഹചര്യവും അസഹ്യമായ ദുര്‍ഗന്ധവും കാരണം ഉപയോഗിക്കാന്‍ പ്രയാസം. ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകളടക്കമുള്ളവര്‍ ഇതിനാല്‍ ഏറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. സുരക്ഷിതവും സൗകര്യവുള്ളതുമായ ഒരു കാത്തിരുപ്പ് കേന്ദ്രവും ഇവിടെയില്ല. ഇതു യാത്രക്കാരെ പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്നവരെ ബാധിക്കുന്നു. യാത്രക്കാര്‍ക്കായി ഇരിപ്പിടങ്ങള്‍ ഇട്ടിട്ടുണ്ടെങ്കിലും അത് വൃത്തിഹീനമായ കംഫര്‍ട്ട് സ്റ്റ്ഷന് സമീപമാണ്. യാത്രക്കാരുടെ സുരക്ഷക്കായി കോര്‍പ്പറേഷന്റെ സെക്യൂരിറ്റിയും പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടെങ്കിലും രണ്ടും സ്റ്റാന്‍ഡിന്റെ ഒരു മൂലയിലായതിനാല് പ്രവര്‍ത്തനം കാര്യക്ഷമമല്ല.
വേണ്ടത്ര സ്ഥലമില്ലാത്തതിനാല്‍ യാത്രക്കാര്‍ ട്രാക്കില്‍ കിടക്കുന്ന ബസില്‍ കയറുന്നതും ഏറെ ബുദ്ധിമുട്ടിയാണ്.ചിലസമയത്ത് ബസുകള്‍ അടുത്തിടുമ്പോള്‍ വാതില്‍ തുറക്കാന്‍ കഴിയാറില്ല.ഞെങ്ങി ഞെരുങ്ങി വളരെ പ്രയാസപ്പെട്ടാണ് കുട്ടികളും പ്രായമായവരും ബസില്‍ കയറുന്നത്.ഇതിനിടയില്‍ സമീപത്തെ ബസ് എടുത്താല്‍ അപകടത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: