രാവ് മൂന്നാം യാമത്തെ എത്തിത്തൊടാനുള്ള ശ്രമത്തിലാണ്. ദേവിയെ കണ്ടെത്താനാവും എന്ന ഉത്സാഹത്തള്ളിച്ചയില്‍ ആദ്യയാമത്തിലാരംഭിച്ച ശ്രമങ്ങളിതാ, ജീവസുത്യാഗത്തിന്റെ വക്കിലെത്തി നില്പാണ്. അപ്പോഴാണ് ഒരു ചിന്ത മിന്നിമറഞ്ഞത്: ജീവിക്കുന്നവര്‍ക്കല്ലെ മംഗളം വരൂ?. അതിനാല്‍ ജീവിക്കാം…
ജീവന് പ്രാപ്നോതി ഭദ്രകംതസ്മാത് പ്രാണന് ധരിഷ്യാമിദേവിയെ കണ്ടെത്തുക എന്ന ലക്ഷ്യം നിറവേറ്റണം. കണ്ടെത്തുന്ന മാത്രയില്‍ സീതാപതിയെ അറിയിക്കണം.
‘ഹനുമാന്റെ ബുദ്ധിയുണര്‍ന്നു, അല്ലേ’? വരുണ്‍ തിരക്കി’. ആ മാത്രയില്‍ ഹനുമാന്റെ ശ്രദ്ധ ഒട്ടകലെയുള്ള അശോകവനിക കടന്നെടുത്തു. ആ അശോക മലര്ക്കാവില് താന്‍ ദേവിയെ അന്വേഷിച്ചില്ലല്ലോ. എന്നിലെ ശോകം തുടച്ചുമാറ്റാന്‍ ആ അശോകവനികയ്ക്കാവില്ലെന്ന് ആര്‍ക്ക് പറയാനാകും? അങ്ങനെയാണ് അതിന്റെ പേര് അന്വര്‍ത്ഥമാകുന്നതെങ്കിലോ? ആ ചിന്ത മനസ്സില്‍ അങ്കുരിച്ച നിമിഷം ഹര്ഷത്തിന്റെ ഒരു കുളിര് ദേഹമാസകലം പടര്‍ന്നുവെന്ന് തോന്നി-സതു സംഹൃഷ്ട സര്വ്വാംഗഃപ്രാകാരസ്ഥേ മഹാകപിഃ’അത് എന്തിന്റെയെങ്കിലും സൂചനയായിരുന്നോ?’ മുത്തശ്ശി ആശങ്ക പൂണ്ടു’. ആയിക്കൂടെന്നില്ല മുത്തശ്ശന് കഥയില്‍ മുഴുകി: ‘വസന്താരംഭത്തില്‍ പൂത്തുലഞ്ഞുനില്ക്കുന്ന അനേകമനേകം വൃക്ഷങ്ങളാണ് ആഞ്ജനേയന്റെ ശ്രദ്ധ കടന്നെടുത്തത്.
അശോകവും കടമ്പും തേന്മാവും എല്ലാം പൂത്തുലഞ്ഞു നില്‍പ്പാണ്. ആ പൂങ്കാവനത്തിലേക്ക് രാമബാണം പോലെ വായുപുത്രന് ചെന്നണഞ്ഞു. കിളികുലങ്ങള്‍ ഉണര്‍ന്നിരുന്നില്ല. അനേകം വള്ളികള്‍ കെട്ടുപിണഞ്ഞ്, ഇടതൂര്‍ന്ന പച്ചിലത്തഴപ്പില് മേനി മറച്ചുനില്ക്കുന്ന ശിംശപാ വൃക്ഷത്തിന്റെ ശിഖരത്തിലാണ് ഹനുമാന് ചെന്നിരുന്നത്. വസന്താരംഭത്തിലെ ആരാമ ഭംഗി മേലാസകലം കിങ്ങിണി ചാര്‍ത്തി നില്ക്കുന്ന അശോകവനികയെ മൊത്തമായി കാണാം. താഴെ ഒരു കൃത്രിമ തടാകമുണ്ട്; ആ തടാകത്തിലേക്ക് കാലെത്തിച്ചു നില്‍ക്കുകയാണ് തന്റെ ശിംശപാവൃക്ഷമെന്ന് വായുപുത്രന് തോന്നി. അവിടെ വന്നെത്തും വരെ മനസ്സിലാകെ അളക്കലും ചൊരിയലുമായിരുന്നു. പക്ഷെ, അശോകവനികയിലെ ആ ശിംശപാ വൃക്ഷശിഖരത്തില്‍ ഇരിപ്പുറപ്പിച്ചനേരം മനസ്സിലെ അങ്കലാപ്പെല്ലാം എങ്ങോപോയ് മറഞ്ഞതായി ഹനുമാന് തോന്നി.
ഇപ്പോഴാമനസ്സില് നിറഞ്ഞത് ശാന്തിയാണ്. ആരോ കാതില്‍ മന്ത്രിക്കുന്നതായി ഹനുമാന് തോന്നി: ദേവീദര്‍ശനത്തിന് സമയമടുത്തു. മനസ്സും അത് ഉരുവിടുന്നോ?. ദേവി ഇവിടെ വന്നണയും. വരവര്‍ണിനിയായ വൈദേഹി സന്ധ്യാവന്ദനാദികള്‍ പാലിക്കുന്നവളാണ്. ഈ അശോകമലര്ക്കാവില്, നിര്‍മല ജലപൂര്‍ണ്ണമായ നദിയില്‍ ശുദ്ധമേറ്റ് സന്ധ്യയെ വന്ദിക്കാന്‍ ദേവി എത്തിച്ചേരും. ശിംശപാവൃക്ഷത്തിന്റെ കൊമ്പിലൊന്നില്‍, ഇടതൂര്‍ന്ന ഇലകളുടെ മറവില്‍, ദേവിയുടെ കാലൊച്ച കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ച്, പേടമാന് കണ്ണിയാം ജനകാത്മജയുടെ മുഖദര്‍ശനം നോറ്റ് വായുതനയന് ഇരുന്നു.
ഒരില അനങ്ങുന്നതുപോലും ആഞ്ജനേയന്റെ ശ്രദ്ധ കടന്നെടുത്തു-‘ആരിലും ആകാംക്ഷയുണര്‍ന്നു പോവും-‘മുത്തശ്ശിയുടെ ശബ്ദത്തില്‍ പ്രസാദം കലര്‍ന്നു:’ഏവരും കാത്തിരിക്കുകയല്ലേ വായുപുത്രനൊപ്പം, ദേവിയെ ഒന്നുകാണാന്‍-‘. മുത്തശ്ശിയുടെ മനസ്സ് പ്രത്യാശാപൂര്ണ്ണമാണെന്ന് ആ ശബ്ദം തെളിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: