കോട്ടയം : ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ പരിതാപകരമായ അവസ്ഥയില്‍.
തകര്‍ന്ന റോഡും കുഴികളും ചില്ലറ ബുദ്ധിമുട്ടല്ല സൃഷ്ടിക്കുന്നത്. അതേ സമയം തന്നെ കൊട്ടിഘോഷിച്ച് തുടങ്ങിയ ആധുനിക ബസ് ടെര്‍മിനല്‍ നിര്‍മാണം എങ്ങുമെത്തിയില്ല. പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പുതിയ ടെര്‍മിനല്‍ വരുമെന്ന് പറഞ്ഞതിനാല്‍ യാതൊരു അറ്റകുറ്റപ്പണിയും സ്റ്റാഡില്‍ നടത്തിയില്ല. ഇപ്പോള്‍ സ്റ്റാന്റില്‍ കുഴിയില്ലാത്ത ഒരുഭാഗവുമില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍്ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പദ്ധതി കൊണ്ടുവന്നത്. ഉദ്ഘാടനവും നിര്‍മാണവും ഇആഘോഷത്തോടെ നടത്തി. 19 കോടി ചെലവഴിച്ച് ഷോപ്പിംഗ് കോപ്ലക്സും 3 കോടിയുടെ ഗ്യാരേജുമാണ് പ്രഖ്യാപിച്ചത്.ഗ്യാരേജ് ഉള്‍പ്പെടെയുള്ള ആദ്യഘട്ടം 18 മാസത്തില്‍ തീര്‍ക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനായി ഗ്യാരേജ് ഉള്‍പ്പെടുന്ന ഭാഗം പൊളിച്ച് കോടിമതയിലേക്ക് മാറ്റി. എന്നാല്‍ തുടര്‍ന്നുള്ള നിര്‍മാണം നിലച്ചു. ഭരണമാറ്റം വന്നതോടെ പദ്ധതിയ്ക്ക് തുരങ്കം വച്ചെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. ആധുനിക ടെര്‍മിനല്‍ പറഞ്ഞിട്ട് സ്റ്റാഡില്‍ ടാറുപോലുമില്ല. പല ഭാഗത്തും മെറ്റല്‍ ഇളകി തെറിച്ച അവസ്ഥയിലാണ്. സ്റ്റാഡിലേക്ക് കയറുന്നയിടം മുതല്‍ കുഴികള്‍ തുടങ്ങുകയായി. കുഴിയില്‍ ബസ്സ് വീണാല്‍ കയറുക പ്രയാസമാണ്.
യാത്രക്കാര്‍ മാത്രമല്ല ജീവനക്കാരും ദുരിതത്തിലാണ്. ഡിപ്പോ ഗ്യാരേജിലെ കക്കൂസില്‍ നിന്നുള്ള മലിനജലം വീഴുന്നത് സ്റ്റോര്‍ റൂമിലാണ്. കക്കൂസില്‍ നിന്ന് പുറത്തേക്ക് പോകുന്ന പൈപ്പ് പൊട്ടിയതാണ് കാരണം.
മഴ പെയ്തതോടെ ചോര്‍ച്ച കൂടി. മലിനജലം വീപ്പയില്‍ ശേഖരിച്ച് പുറത്ത് കളയേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.
സ്റ്റാന്റിലെ ശൗചാലയത്തിന്റെ അവസ്ഥയും ദയനീയമാണ്. പണം കൊടുത്താണ് ഉപയോഗിക്കുന്നതെങ്കിലും മൂക്ക് പൊത്തി വേണം അകത്തുകയറാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: