ന്യൂദല്‍ഹി: ധോക്ലാം പ്രശ്നത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും ചൈന. അതിര്ത്തികാക്കാനുളള ചൈനീസ് പട്ടാളത്തിന്റെ കഴിവ് കണ്ടില്ലെന്ന് നടിക്കരുത്. പര്‍വതത്തെ ഇളക്കാനായേക്കും; എന്നാല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ തൊടാനാകില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് വൂ ക്വിയാന് പറഞ്ഞു.
അതിര്‍ത്തികാക്കാന്‍ ധോക്ലാമില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിക്കുമെന്നും ക്വിയാന് വ്യക്തമാക്കി. ബ്രിക്സ് സമ്മേളനത്തിനായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ ഈ മാസം 27ന് ബീജിങ് സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനയുടെ മുന്നറിയിപ്പ്.
ഇന്ത്യന്‍ സൈന്യമാണ് ധോക്ലാമിലേക്ക് അതിക്രമിച്ചുകയറിയത്. അതിനാല്‍ ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് ക്വിയാന് ആവശ്യപ്പെട്ടു.
അതേസമയം ചൈനീസ് പട്ടാളമാണ് അതിക്രമിച്ചുകയറിയതെന്നും അവര്‍ പട്ടാളത്തെ പിന്‍വലിച്ചാല്‍ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.
ഒരുമാസമായി ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും ധോക്ലാമില്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഇന്ത്യ, ചൈന, ഭൂട്ടാന് രാജ്യങ്ങളുടെ അതിര്‍ത്തിയായ ധോക്ലാമില്‍ ചൈനീസ് പട്ടാളം അനധികൃതമായി റോഡ് നിര്‍മിക്കുന്നത് ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 3,500 കിലോമീറ്ററാണ് ഇന്ത്യ- ചൈന അതിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: