ന്യൂദല്‍ഹി: രാജ്യസഭാ സീറ്റ് തരപ്പെടുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ആഗ്രഹം സിപിഎം കേരള ഘടകം ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പുതിയ സമ്മര്‍ദ്ദ തന്ത്രം.
ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പമാണ്. യെച്ചൂരി മത്സരിക്കേണ്ടെന്ന് മൂന്ന് തവണ പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. 1996ലെ ചരിത്രപരമായ വിഡ്ഢിത്തം സിപിഎം വീണ്ടും ആവര്‍ത്തിക്കുകയാണെന്നാണ് കോണ്‍ഗ്രസ് എംപി എം.ഐ. ഷാനവാസ് പ്രതികരിച്ചത്. കേരള ഘടകത്തെയും ഷാനവാസ് രൂക്ഷമായി വിമര്‍ശിച്ചു. യെച്ചൂരിയെ എതിര്‍ക്കുന്നതിന് പിന്നില്‍ ആദര്‍ശമല്ല. ആസൂയയും കുശുമ്പുമാണ്. കോണ്‍ഗ്രസ് സഹായം നിരസിക്കുന്ന കേരള ഘടകത്തിന്റേത് ഇടുങ്ങിയ മനഃസ്ഥിതിയാണ്. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ സോണിയ സമ്മതിച്ചിരുന്നെങ്കിലും കേരളത്തിലെ സിപിഎം പാരെവച്ചു. ഷാനവാസ് ആരോപിച്ചു.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷാനവാസിന്റെ പ്രതികരണം.
നാളെ അവസാനിക്കുന്ന കേന്ദ്രകമ്മറ്റിയാണ് വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. നേരത്തെ എ.കെ. ആന്റണിയും യെച്ചൂരിക്ക് പരോക്ഷ പിന്തുണയുമായി രംഗത്തുവന്നിരുന്നു. ദേശീയ തലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെട്ട വിശാല സഖ്യത്തിന് തടസ്സം നില്‍ക്കുന്നത് കേരളത്തിലെ സിപിഎമ്മാണെന്നായിരുന്നു ആന്റണിയുടെ പരാമര്‍ശം. വിഷയത്തില്‍ പിന്തുണ തേടി യെച്ചൂരി കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. യെച്ചൂരിക്ക് പിന്തുണ നല്കാന് നേതാക്കള്‍ വ്യക്തിപരമായും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
മമതയെ നേരിടാന്‍ കോണ്‍ഗ്രസ് വേണമെന്നാണ് ബംഗാളിലെ സിപിഎമ്മിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണമെന്നും അവര്‍ വാദിക്കുന്നു. കേരളത്തില്‍ മുഖ്യശത്രുവായ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സംസ്ഥാനത്ത് തിരിച്ചടിയാകുമെന്നാണ് കാരാട്ട് പക്ഷത്തുള്ള കേരളഘടകം വിശദീകരിക്കുന്നത്.
2004ല്‍ യുപിഎ സര്‍ക്കാരിനെ പിന്തുണച്ചപ്പോഴും ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇപ്പോള്‍ ഒന്നിക്കുമ്പോഴുമില്ലാത്ത ആശങ്ക യച്ചൂരിയുടെ കാര്യത്തിലെന്തിനെന്നാണ് ബംഗാള്‍ ഘടകത്തിന്റെ മറുചോദ്യം. മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ പാര്‍ലമെന്റില്‍ കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം എംപിമാര്‍ കൈകോര്‍ത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യെച്ചൂരിക്കെതിരെ കാരാട്ടിന്റെ നേതൃത്വത്തിലുള്ള പടയൊരുക്കമാണ് ഇപ്പോഴത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: