തിരുവനന്തപുരം: എംജി കോളേജിന് മുന്നില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന കൊടിമരങ്ങള്‍ വാഴത്തോപ്പിനു മുന്നിലെ ഗേറ്റില്‍ സ്ഥാപിച്ച് എസ്എഫ്ഐയുടെ ‘ശക്തി’ പ്രകടനം.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പതിനൊന്ന് കൊടിമരങ്ങളുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ എംജി കോളേജിലേക്ക് പ്രതിഷേധ പ്രകടനമായി എത്തിയത്.
പ്രകടനം ഗേറ്റിന് മുന്നില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ തടഞ്ഞു. കോളേജിന് മുന്നില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമവും പോലീസ് എതിര്‍ത്തു. ഇതോടെയാണ് ഗേറ്റിന് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെ വാഴത്തോപ്പിന്റെ ഗേറ്റില്‍ കൊടിമരങ്ങള്‍ സ്ഥാപിച്ചത്.
കരിക്കു കച്ചവടക്കാര്‍ കൂട്ടിയിട്ടിരുന്ന തൊണ്ടും ക്ലാഞ്ഞിലുമെല്ലാം വാരി പുരയിടത്തിലേക്കിട്ടു. തുടര്‍ന്ന് ഗേറ്റിന് മുന്നില്‍ കുഴിയെടുക്കാന്‍ നോക്കിയെങ്കിലും അത് വിഫലമായി. തുടര്‍ന്നാണ് ഗേറ്റില്‍ കയര്‍കൊണ്ട് കെട്ടി കൊടി നാട്ടിയത്. കൊടിയും കോളേജിന്റ ഗേറ്റും വരത്തക്ക രീതിയില്‍ സെല്‍ഫിയുമെടുത്താണ് പ്രവര്‍ത്തകര്‍ ‘ശക്തികാട്ടി’ മടങ്ങിയത്.
അക്രമം ഉണ്ടാകുമെന്ന് കരുതി വന്‍ പോലീസ് സന്നാഹം രാവിലെ മുതല്‍ കോളേജ് ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. പ്രകടനമായി എത്തിയവര്‍ റോഡില്‍ കുത്തിയിരുന്ന് എംസി റോഡിലെ ഗതാഗതം രണ്ട് മണിക്കൂറോളം സ്തംഭിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ വാഴത്തോപ്പിന് മുന്നില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ക്ക് പോലീസ് കാവലും ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: