കുണ്ടറ: പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു നേരെ അക്രമം അഴിച്ചുവിട്ടവരെ ന്യായീകരിച്ച് മന്ത്രി നേരിട്ട് രംഗത്ത്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് അക്രമം നടന്ന രാത്രിയില്‍ത്തന്നെ പ്രകോപനവുമായി അക്രമികളെ പിന്തുണച്ച് രംഗത്തെത്തിയത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കുണ്ടറ മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
സരസ്വതിദേവിയെ അപമാനിക്കുന്ന രീതിയില്‍ ഡിവൈഎഫ്ഐ പ്രദേശത്ത് പോസ്റ്റര്‍ പതിച്ചത് ഭക്തജനങ്ങള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. സിപിഎമ്മുകാരുടെ കല്ലേറിലും കൈയാങ്കളിയിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പേരൂര്‍ സ്വദേശികളായ ലാലു (36), കണ്ണന് (28) എന്നിവര്‍ക്ക് വെട്ടേറ്റു. പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നില്‍ക്കുകയായിരുന്ന അനി, ഉണ്ണി എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
സിപിഎമ്മിന്റെ കൊറ്റങ്കര ലോക്കല്‍ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഒത്തുകൂടിയ അക്രമി സംഘമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശത്താകെ അഴിഞ്ഞാടിയത്. ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് സരസ്വതീദേവിയെ അപമാനിക്കുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ദേശവിരുദ്ധ, ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രദേശത്ത് പ്രകടനം നടന്നിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയവരെ സിപിഎം സംഘം പിന്തുടര്ന്ന് അക്രമിച്ചു. ആക്രമണത്തില്‍ രക്ഷപ്പെടാനായി ക്ഷേത്രത്തിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകരെ ഇവര്‍ പിന്നാലെ എത്തി കല്ലെറിഞ്ഞു.
രാത്രി തന്നെ പ്രദേശത്തെത്തിയ മന്ത്രി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമികളെന്ന് ആരോപിച്ചു. സിപിഎം പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിന്നിരുന്ന പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയും ഓഫീസിനുള്ളില്‍ കയറി കസേരകളും ഉപകരണങ്ങളും നശിപ്പിച്ചുവെന്നുമാണ് മന്ത്രിയുടെ വാദം. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് പോലീസിനെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: