കൊച്ചി: ഓര്‍മ്മയില്ലേ, തലയില്‍ മുടിയില്ലാത്ത നീണ്ട തുന്നിക്കെട്ടുകളുടെ പാടുള്ള ഒരു മൊട്ടത്തലയനെ. ഐഎസ്എല്‍ ആദ്യ പതിപ്പില്‍ മഞ്ഞപ്പടയുടെ അഭിമാനവും രോമാഞ്ചവുമായി മാറിയ ഒരു കാനഡക്കാരനെ. അതെ ഇയാന്‍ ഹ്യൂം തന്നെ താരം. ഇത്തവണ മഞ്ഞപ്പടയ്ക്ക് ആവേശമായി ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ ‘ഹ്യൂമേട്ടന്’ ഐഎസ്എല്ലില്‍ തന്റെ തറവാടായ കേരള ബ്ലാസ്റ്റേഴ്സിലേയ്ക്ക് മടങ്ങിയെത്തുന്നു, നാലാം സീസണില്‍ പന്തുതട്ടാനായി.
അത്ലറ്റികോ കൊല്‍ക്കത്തയുമായി രണ്ടുവര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചശേഷമാണ് ഇയാന്‍ ഹ്യൂം വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. നാലാം സീസണില്‍ കളിക്കാനായി ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ഹ്യൂമുമായി കരാറിലേര്‍പ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ആഭ്യന്തര താരങ്ങളുടെ ലേലത്തില്‍ മികച്ച ഇന്ത്യന്‍ കളിക്കാരെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഹ്യൂമുമായി കരാര്‍ ഒപ്പുവെച്ചത്.
മൂന്നു വയസ്സ് പിന്നിട്ട ഐഎസ്എല്ലിലെ ടോപ് സ്കോററാണ് 33കാരനായ ഇയാന്‍ ഹ്യൂം. മൂന്നുസീസണുകളിലെ 46 കളികളില്‍ നിന്ന് 23 ഗോളാണ് ഇയാന്‍ ഹ്യൂം ഇതുവരെ അടിച്ചു കൂട്ടിയത്. ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി അഞ്ച് ഗോളുകള്‍ നേടി. രണ്ടാം സീസണില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടിയിറങ്ങി എതിരാളികളുടെ ഗോള്‍വല 11 പ്രാവശ്യം ചലിപ്പിച്ചു. മൂന്നാം സീസണിലും തന്റെ മികവ് ആവര്‍ത്തിച്ച ഹ്യൂം ഏഴു ഗോളുകളാണു നേടിയത്. എന്നാല്‍ ബ്ലാസ്റ്റേഴ്സിനെതിരെ ഹ്യൂമിന്റെ ബൂട്ടുകള്‍ ഗോള്‍ വര്‍ഷിച്ചില്ല.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ഐഎസ്എല്‍ ചാമ്പ്യന്മാരാക്കിയതില് ഹ്യൂമിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ഹ്യൂം രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് പ്ലെയര്‍, ഗോള്‍ഡന്‍ ബൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതി ഹ്യൂം നേടി.
ആദ്യ സീസന്റെ തുടക്കത്തില്‍ ഹ്യൂമിന് തിളങ്ങാനായില്ലെങ്കിലും കളി പുരോഗമിക്കുംതോറും താരം മിന്നിത്തിളങ്ങി. ഹ്യൂമിന്റെ മികവിലായിരുന്നു ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലേക്കുള്ള കുതിപ്പ്. എന്നാല്‍ രണ്ടാം സീസണില്‍ ഹ്യൂമിനെ നിലനിര്‍ത്താന്‍ ടീം അധികൃതര്‍ തയ്യാറാകാത്തതില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണിലും ഹ്യൂമിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. എന്നാല്‍ ഇത്തവണ അതിനെല്ലാം പരിഹാരം കണ്ടാണ് ബ്ലാസ്റ്റേഴ്സ് നാലാം പതിപ്പിനായി ഒരുങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: