കുറവിലങ്ങാട്: ഓരോ വാക്കിലും ചിരികള്‍ സമ്മാനിച്ച രാഷ്ടീയ നേതാവ് ഉഴവൂര്‍ വിജയന് ജന്മനാട് വിട നല്കി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
കരള്‍ സംബന്ധമായ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. രാഷ്ട്രീയ ബന്ധത്തിനപ്പുറം സൗഹൃദബന്ധമായിരുന്നു ഉഴവൂരിന് എന്നും പ്രിയം. ഉഴവൂരിന് വിട നല്കാന് രാഷ്ട്രീയ സാമൂഹിക രംഗത്തു നിന്ന് അനവധി പേരാണ് കുറിച്ചിത്താനം കാരാംകുന്നേല്‍ വീട്ടിലേക്ക് പ്രവഹിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ തോമസ് ചാണ്ടി, കടപ്പള്ളി രാമചന്ദ്രന്, സി. രവിന്ദ്രനാഥ്, മാത്യു ടി. തോമസ്, മുന്‍ മന്ത്രിമാരായ കെ.എം. മാണി. കെ.സി. ജോസഫ്. എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിയന്, സുരേഷ്കുറുപ്പ്, ബിജെപി നേതാക്കളായ പി.എം. വേലായുധന്, അഡ്വ. നാരായണന് നമ്പൂതിരി, ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചലച്ചിത്ര സംവിധായകന് വിനയന്, കാനം രാജേന്ദ്രന്, ജോസഫ് വാഴക്കന്, മാണി സി കാപ്പന് കെടിഡിസി ചെയര്മാന് എം. വിജയകുമാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയില്‍പ്പെട്ട നൂറുകണക്കിന് പേര് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി.
സഹോദരീപുത്രന് പാര്‍ത്ഥസാരഥി ചിതക്ക് തീ കൊളുത്തി. മൃതദേഹം തീനാളങ്ങള്‍ ഏറ്റുവാങ്ങിയതോടെ ഉഴവൂരിന്റെ വിജയന് ഓര്‍മ്മയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: