ന്യൂദല്‍ഹി: നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഉച്ചയ്ക്ക് 12.15ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം രാവിലെ 11ന് രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തും. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്കൊപ്പം റെയ്സീനക്കുന്നില് നിന്ന് ആചാരപരമായ ഘോഷയാത്രയായാണ് സെന്‍ട്രല്‍ ഹാളിലേക്കെത്തുക. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റു കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
സത്യപ്രതിജ്ഞ പൂര്‍ത്തിയായാല്‍ 21 ആചാരവെടികള്‍ മുഴങ്ങും. തുടര്‍ന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. പിന്നീട് രാഷ്ട്രപതിഭവനിലേക്ക് തിരിക്കുന്ന കോവിന്ദിനെ കര,നാവിക, വ്യോമ സേനാ മേധാവിമാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിക്കും. രാഷ്ട്രപതി ഭവന് അങ്കണത്തില്‍ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിക്ക് സേനാമേധാവിമാര്‍ ഉപചാരവും അര്‍പ്പിക്കും.
പുതിയ രാഷ്ട്രപതിയെ 340 മുറികളുള്ള രാഷ്ട്രപതിഭവന് പ്രണബ് മുഖര്‍ജി പരിചയപ്പെടുത്തും. രാഷ്ട്രപതിയുടെ കസേരയില്‍ രാംനാഥ് കോവിന്ദിനെ ഇരുത്തുകയെന്ന കടമയും പൂര്‍ത്തിയാക്കി പ്രണബ് മുഖര്‍ജി പടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: