ലാഹോര്‍: 2009ല്‍ പാക് പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിനെ അക്രമിച്ച തീവ്രവാദി സംഘത്തില്‍പ്പെട്ടയാള്‍ കൊല്ലപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിക്കൊണ്ടിരുന്ന സെയ്ഫുള്ള എന്നറിയപ്പെടുന്ന അബ്ദുള്‍ ഗഫാര്‍ ഖൈസ്റാണിയാണു കൊല്ലപ്പെട്ടത്.
പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ലാഹോറില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ മുള്ട്ടാണിലെ ഖാസി ഘട്ട് പാലത്തിനടുത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ സര്‍ക്കാര്‍ ബസില്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടത്.
പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നിതിനിടെ സെയ്ഫുള്ള വെടിയുതിര്‍ത്തു രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാള്‍ മരിച്ചത്. രണ്ടു തോക്കുകളും ഗ്രനേഡും ഇയാളുടെ ബാഗില്‍ നിന്നു കണ്ടെത്തി. പാക് തെഹ്രിക് ഇ താലിബാന് അംഗമായ സെയ്ഫുള്ള തീവ്രവാദി ഗ്രൂപ്പായ മതീയുള്ളയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: