എഴുകോണ്‍: പോലീസിനെ ബി ടീമാക്കി എഴുകോണില്‍ സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടം. പഞ്ചായത്ത് പ്രസിഡന്റിനെ അടിച്ച് വീഴ്ത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ കേസിലെ പ്രതികള്‍ തന്നെയാണ് ഇപ്പോഴും പോലീസ് സ്റ്റേഷന് നിയന്ത്രിക്കുന്നത്.
വനിതയായ പ്രസിഡന്റ് സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവരുടെ അക്രമത്തിനിരയായി മൂന്ന് ദിവസമായി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം ഓഫീസില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണ് പ്രതികളെ തീരുമാനിക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമെന്നാണ് ആക്ഷേപം. പുതുവര്‍ഷത്തോടനുബന്ധിച്ച് തന്റെ വീടിന് മുന്നില്‍ സിപിഎമ്മുകാര്‍ നടത്തിയ ആഘോഷത്തെ ചോദ്യം ചെയ്ത ബിജെപി പ്രവര്ത്തകന് ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം ജയിലില്‍ കിടക്കേണ്ടിവന്നു. പഞ്ചായത്ത് കമ്മിറ്റിയില്‍ പോലും ജനപ്രതിനിധികള്‍ അല്ലാത്ത സിപിഎം നേതാക്കള്‍ കടന്നിരുന്ന് തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചേ കാര്യങ്ങള്‍ നടപ്പാക്കാവൂ എന്ന് സെക്രട്ടറിയേയും പ്രസിഡന്റിനേയും ഭീഷണിപ്പെടുത്തുക പതിവാണെന്ന് ജനപ്രതിനിധികള്‍ തന്നെ പറയുന്നു. ഭരണസ്വാധീനമുപയോഗിച്ച് നിലങ്ങള്‍ പുരയിടമാക്കുക, കയ്യേറ്റഭൂമിക്ക് പട്ടയം തരപ്പെടുത്തുക തുടങ്ങിയ പരിപാടികളും ഇവിടെ സ്ഥിരമാണ്.
പരാതി നല്‍കുകയോ ഉദ്യോഗസ്ഥര്‍ അനുസരിക്കാതിരിക്കുകയോ ചെയ്താല്‍ അവരുടെ ഗതി പാര്‍ട്ടി തീരുമാനിക്കും. നേതാക്കളുടെ ഗുണ്ടായിസവും, അഴിമതിയും മനം മടുത്ത് ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഎം നേതാക്കളുള്‍പ്പടെയുള്ളവരെ ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും നിത്യസംഭവമാണ്. നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ കൊടിതോരണങ്ങള്‍ നശിപ്പിക്കുക, വാഹനം കത്തിക്കുക, വീടിന് കല്ലെറിയുക തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സിപിഎം നേതൃത്വത്തില്‍ അരങ്ങേറുന്നത്.
ശനിയാഴ്ചയാണ് സിപിഐക്കാരിയായ വനിത പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, ഭര്‍ത്താവ് ഓമനക്കുട്ടന്‍പിള്ള, പഞ്ചായത്തിന്റെ ഡ്രൈവര്‍ ഹിമേഷ് എന്നിവര്‍ക്ക് സിപിഎം നേതാക്കള്‍ അടങ്ങുന്ന സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എഴുകോണില്‍ ഹര്‍ത്താലും നടന്നു. പ്രസിഡന്റിന്റെ വീടിന് മുന്നിലെ റോഡിന്റെ വശങ്ങള് അനധികൃതമായി ജെസിബി ഉപയോഗിച്ച് വീതികൂട്ടാന്‍ ശ്രമിച്ചത് പ്രസിഡന്റും ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞതാണ് മര്‍ദ്ദനകാരണം. മുന്‍പ് കാക്കക്കോട്ടൂര്‍ വാര്‍ഡില്‍ സിപിഎം പാര്‍ട്ടിവിട്ട് പോയ ക്യാന്‍സര്‍ രോഗിക്ക് തൊഴില്‍ നല്‍കിയതിനും പ്രസിഡന്റിനെ അക്രമിച്ചിരുന്നു. ജാമ്യമില്ലാവകുപ്പ് ഉപയോഗിച്ച് അന്നും കേസെടുത്തെങ്കിലും സിപിഎം സെല്‍ ഭരണത്തില്‍ കേസിന്റെ ഒതുക്കിതീര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: