ന്യൂദല്‍ഹി: പൂനെയില്‍ ഇന്നലെയുണ്ടായ സ്ഫോടനങ്ങള്‍ ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ. സിംഗ് പറഞ്ഞു. സ്ഫോടനത്തിനിടെ പൊട്ടാതെ പോയ രണ്ട് ഐ.ഇ.ഡികള്‍ ഫോറന്‍സിക് വിഭാഗം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.
400 മീറ്റര്‍ പരിധിയില്‍ 45 മിനിറ്റുകള്‍ക്കുള്ളിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായതെന്ന് ആര്.കെ സിംഗ് ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് ആസൂത്രിതമായിട്ടാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി, എന്‍.എസ്.ജി, സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലെ വിദഗ്ദ്ധര്‍ തുടങ്ങിയ സംഘം ഇന്ന് സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കുമെന്നും സിംഗ് പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര്. പാട്ടീല്‍ പറഞ്ഞു. മതിയായ അന്വേഷണത്തിന് ശേഷമേ തീവ്രവാദി ആക്രമണമാണോ ഉണ്ടായതെന്ന് പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: