കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ജില്ലയില്‍ ജൂലൈ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പിലാക്കിയത് ജനങ്ങളെ വലക്കുന്നു. അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാതെയാണ് ഓണ്‍ലൈന്‍ പോക്കുവരവ് ധൃതിപിടിച്ച് നടപ്പിലാക്കിയത്. ജില്ലയിലെ ഭൂരിഭാഗം വില്ലേജുകളിലും റീസര്‍വ്വെ ഇനിയും പൂര്‍ത്തിയായിട്ടില്ല. പല വില്ലേജുകളിലും ആവശ്യത്തിന് ജീവനക്കാരും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇല്ല.
നിലവില്‍ രജിസ്ട്രേഷന് മേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്. അപൂര്‍വ്വം വില്ലേജുകളില്‍ മാത്രമെ റീസര്‍വ്വെ നടന്നിട്ടുള്ളു. 1935ലെ റിസര്‍വ്വേയുടെ രേഖകളാണ് പല ഓഫീസുകളിലും ഉളളത്. അക്കാലത്തെ ഭൂമിയുടെ അവസ്ഥയനുസരിച്ച് രേഖ ചെയ്യേണ്ട സ്ഥിതിയാണ് പല വില്ലേജ് ഓഫീസുകളിലും നിലവിലുള്ളത്. നിലം, അസ്ഥിര പുഞ്ച എന്നിങ്ങനെയാണ് സ്ഥലങ്ങള്‍ ഇപ്പോഴും കാണിക്കുന്നത്. മാത്രമല്ല റീസര്‍വ്വേ നടക്കാത്തതിനാല്‍ ജില്ലയിലെ പല വില്ലേജുകളിലും ഒരേ സര്‍വ്വേ നമ്പറില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണുളളത്. ഈ ഭൂമിക്കെല്ലാം ആയിരക്കണക്കിന് കൈവശക്കാരും ഭൂവുടമകളുമാണുളളത്. അന്നത്തെ രേഖ പ്രകാരം സ്ഥലം രജിസ്ട്രര്‍ ചെയ്തതു കൊണ്ട് സര്‍ക്കാരിന് ധന നഷ്ടവും ജനങ്ങള്‍ക്ക് ദുരിതവുമാണ് ഫലം. കാരണം അക്കാലത്തെ വില്ലേജാഫീസ് പ്രമാണങ്ങള്‍വെച്ച് രേഖ ചെയ്താല്‍ വായ്പയെടുക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കില്ല.
ഭൂരിഭാഗം വില്ലേജുകളിലും റീസര്‍വ്വേ പൂര്‍ത്തിയാകാത്തത് കാരണം പലര്‍ക്കും തണ്ടപ്പേര് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഇത് കാരണം രജിസ്ട്രേഷനും എളുപ്പത്തില്‍ നടക്കുന്നില്ല. വിദേശത്ത് പോകാനിരിക്കുന്നവരും കല്യാണ ആവശ്യങ്ങള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്ഥലം വില്പന നടത്താനിരിക്കുന്ന ഭൂരിഭാഗം പേരും ഇത് കാരണം വലയുകയാണ്. ഉദ്യോഗസ്ഥര്‍ വന്ന് സ്ഥലം പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തി റീസര്‍വ്വേ നമ്പര്‍ നല്‍കണം. സ്ഥലം വില്‍പ്പനക്കാര്‍ തണ്ട പേരിനായി കൂട്ടത്തോടെ വില്ലേജ് ഓഫീസുകളില്‍ എത്തി തുടങ്ങിയതോടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ദിവസങ്ങളെടുക്കുകയാണ്. നിലവില്‍ വില്ലേജ് ഓഫീസുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കാലതാമസം നേരിടാന്‍ കാരണമാവുകയാണ്. 1966ലെ ഉദ്യോഗസ്ഥരുടെ പാറ്റേണ്‍ ആണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ധൃതി പിടിച്ച് ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പിലാക്കിയതു കാരണം വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ പലരും പോക്കു വരവ് ആവശ്യവുമായി എത്തുന്ന ജനങ്ങള്‍ക്കു മുമ്പില്‍ ഇരുട്ടില്‍ത്തപ്പുകയാണ്.
അപാകതകള്‍ പരിഹരിച്ച് ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പിലാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്െ്രെകബേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പോക്ക് വരവിന്റെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 26ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ പി.പി.വത്സലന്‍, എ. പുരുഷോത്തമന്, എ. സജീവന്, മുഹമ്മദ് റഫീഖ്, മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: