പയ്യന്നൂര്‍: നെഹ്റുവിന് ശേഷം ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കുമെന്ന് വീമ്പടിച്ചവര്‍ ഇന്ന് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളെ ചെങ്കോട്ടയായി പ്രഖ്യാപിച്ച് കൊടി ഉയര്‍ത്തി സായുജ്യമടയുകയാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി. പയ്യന്നൂരില്‍ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഗ്രാമങ്ങളിലെ ചെങ്കോട്ടക്കുളളില് നിന്നു തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. എല്ലാ രംഗത്തും അടിച്ചമര്‍ത്തലുകള്‍ നടത്തിയവര്‍ക്ക് ഇന്ന് വെല്ലുവിളി സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണ്. ആശയസംവാദങ്ങളുടെ നാടായ കണ്ണൂരിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി പേശീബലത്തിന്റെ പേരില്‍ മറ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് സിപിഎം ശ്രമം. മനുഷ്യാവകാശ പ്രവര്‍ത്തകരും, പരിസ്ഥിതി പ്രവര്‍ത്തകരും ദളിതരും യുക്തിവാദികളുമടക്കം എല്ലാവരും സിപിഎമ്മിന്റെ മാടമ്പിത്തരത്തിന് ഇരകളാകുന്നു.
പയ്യന്നൂര്‍ കലാപം സിപിഎമ്മില്‍ അടുത്ത കാലത്ത് ചേക്കേറിയ മത തീവ്രവാദികളുടെ പരീക്ഷണശാല കൂടിയായി. മനുഷ്യന്റെ അവസാന അഭയ കേന്ദ്രമായ വീട് കൂടി തകര്‍ത്ത് അക്രമണം നടത്തിയതോടെ സിപിഎമ്മുകാരുടെ പൈശാചിക മുഖം വ്യക്തമായി. പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: