ദില്ലി: ശക്തമായ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അന്ന ഹസാരെയും സംഘവും നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അണ്ണാ ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്ത് നീക്കിയേക്കും. എന്നാല്‍ കെജ്രിവാള് സമരം അവസാനിപ്പിക്കില്ലെന്ന് ഹസാരെ സംഘം അറിയിച്ചു.
നിരാഹാരം അവസാനിപ്പിക്കാന്‍ കെജ്രിവാളിനോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന്‍ കെജ്രിവാള് തയ്യാറായിട്ടില്ല. ദ്രവരൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കാന്‍ കെജ്രിവാളിനോട് ഡോക്ടര്‍മാര്‍ ഇന്ന് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതിനും വിസമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കെജ്രിവാളിനെ ബലമായി അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ആലോചിക്കുന്നത്.
ജൂലെ 25നാണ് കെജ്രിവാളും മനീഷ് സിസോഡിയയും ഗോപാല്‍ റായിയും നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ രണ്ടു ദിവസം മുന്‍പ് ഡോക്ടര്‍മാര്‍ ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ മൂവരും സമരം അവസാനിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പോലീസ് ഇന്നലെ ഹസാരെ സംഘത്തിന് കത്ത് നല്‍കിയിരുന്നു.
അതേസമയം നിരാഹാരം അവസാനിപ്പിക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെടില്ലെന്ന് ഹസാരെ സംഘാംഗമായ കിരണ്‍ബേദി പറഞ്ഞു. അതിനിടെ ഹസാരെ സംഘം പോലീസുമായുണ്ടാക്കിയ ധാരണകള്‍ ലംഘിച്ചിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആരോപിച്ചു. ലോക്പാല്‍ ബില്‍ പാസ്സാക്കുന്നത് വരെ സമരം തുടരാനും ഇതിന് ശേഷം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് അണ്ണാ ഹസാരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: