കോഴിക്കോട്: റേഷന്‍ മുന്ഗണനാലിസ്റ്റില് ഉള്‍പ്പെട്ട അനര്‍ഹര്‍ ജൂലൈ 31 നകം സ്വയം ഒഴിവാകണമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. അനര്‍ഹര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടതായി തെളിയുന്ന പക്ഷം ഇവര്‍ക്കെതിരെ 1955-ലെ അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. മുന്‍ഗണനാ കാര്‍ഡു പ്രകാരം 2016 നവംബര്‍ മാസം മുതല്‍ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വിപണി വിലയും പിഴയും സര്‍ക്കാര്‍ ഈടാക്കും. സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ വകുപ്പുതല നടപടിയും നേരിടേണ്ടിവരും.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 നടപ്പിലാക്കിയതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച അന്തിമ മുന്‍ഗണനാ പട്ടികയില്‍ ധാരാളം അനര്‍ഹര്‍ കടന്നുകൂടിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുമൂലം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും അര്‍ഹരുമായ ധാരാളം കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവായിട്ടുണ്ട്. അനര്‍ഹരായവര്‍ സ്വമേധയാ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും പിന്മാറണം.
നാലുചക്ര വാഹനമുള്ളവര്‍, 1000 ചതുരശ്ര അടിയില്‍ മേല്‍ വീടുള്ളവര്‍, ഒരു ഏക്കറിന് മേല്‍ ഭൂമിയുള്ളവര്‍, ഉയര്‍ന്ന സാമ്പത്തികമുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍മാര്‍, വിദേശത്ത് ജോലിയുള്ളവര്‍ ഉള്‍പ്പെടെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ /സിറ്റി റേഷനിംഗ് ഓഫീസുകളില്‍ ജൂലൈ 31 നകം സറണ്ടര്‍ ചെയ്യണം.
ജില്ലാ കലക്ടര്‍ അനര്‍ഹരെ കണ്ടെത്തുന്നതിനായി താലൂക്ക് തലത്തില്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സ്ക്വാഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: