‘ധര്‍മ്മോ രക്ഷതി രക്ഷിതഃ’- ധര്‍മ്മം പാലിക്കുന്നവരെ ധര്‍മ്മവും പരിപാലിക്കും. ആചരണത്തിലൂടെയാണ് ധര്‍മ്മം നിലനില്‍ക്കുന്നത്. ഗൃഹസ്ഥാശ്രമ ധര്‍മ്മമാണ് മറ്റ് ആശ്രമ ധര്‍മ്മങ്ങളെ പാലിക്കാനുള്ള ശക്തി പകരുന്നത്. ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ സുദൃഢത ഇതിന് അത്യന്താപേക്ഷിതവുമാണ്. ശ്രീരാമനും സീതാദേവിയുമാണ് മാതൃകാ ദമ്പതിമാര്‍. രാമനുവേണ്ടി ജീവിച്ച സീതയും സീതയ്ക്കുവേണ്ടി രാമനും.
രാമായണത്തില്‍ സീതാസ്വയംവര സമയത്ത് വികാരനിര്‍ഭരമായ രംഗത്തില്‍ ജനകമഹാരാജാവ് തന്റെ മകളായ സീതയെ പിടിച്ച് രാമനെ ഏല്‍പ്പിക്കുന്നത് വലിയൊരു സന്ദേശത്തോടെയാണ്. ‘യം സീതാ മമ സുതാ സഹധര്‍മ്മചാരി തവ’ -എന്റെ മകളായ സീതയെ രാമാ നിന്നോടുകൂടെ ധര്‍മ്മാചരണത്തിനായി നല്‍കുന്നുവെന്ന് പറഞ്ഞാണ് പാണിഗ്രഹണം നടത്തുന്നത്. ഓരോ അച്ഛനും ഇങ്ങനെയാവണം തന്റെ മകളെ വിവാഹവേദിയില്‍ കൈപിടിച്ചുകൊടുക്കേണ്ടത്. രാമനും സീതയും അത് അക്ഷരംപ്രതി പാലിച്ചു. അകന്നിരിക്കേണ്ടിവന്നപ്പോഴും അടുത്തിരുന്നപ്പോഴുമെല്ലാം.
തന്റെ പത്നിയെ വീണ്ടെടുക്കാന്‍ ഇത്രയേറെ ത്യാഗമനുഷ്ഠിച്ച മറ്റൊരാള്‍ ഉണ്ടാകുമോയെന്ന് സംശയമാണ്. വനവാസത്തിന് പോകുമ്പോള്‍ അതിന് മുന്നോടിയായി സീതയെ രാമന് പരീക്ഷിക്കുന്നുണ്ട്. കൗസല്യാദികളായ അമ്മമാരേയും ദശരഥനേയും പരിപാലിച്ച് അയോദ്ധ്യയില്‍ കഴിയാനാണ് സീതയോട് രാമന് ആദ്യം പറയുന്നത്. പാണിഗ്രഹണ മന്ത്രാര്‍ത്ഥം മറക്കരുതെന്ന് സീത ഓര്‍മ്മിപ്പിക്കുന്നു.
കാട്ടിലെ ദുര്‍ഘടങ്ങളും മറ്റും പറഞ്ഞ് രാമന് പിന്തിരിപ്പിക്കാന് ശ്രമിച്ചിട്ടും സീതയ്ക്ക് കുലുക്കമില്ല. കല്ലും മുള്ളും നിറഞ്ഞ വഴികള്‍ തനിക്ക് പൂവിരിച്ച പാതയാകും രാമനോടു കൂടെയെങ്കില്‍ എന്ന് ജാനകി ആണയിടുന്നു. ഇന്നത്തെ കാലത്താണെങ്കില്‍ എന്തായിരിക്കും! ഭര്‍തൃശൂശ്രൂഷാവ്രതമാണ് പതിവ്രതയായ ഒരു സ്ത്രീയുടെ ധര്‍മ്മം. ഇങ്ങനെയുള്ള മൈഥിലിയെ കൂടാതെ എങ്ങനെ രാമന് പോകാനാവും, എവിടേക്കായാലും.
എന്നാല്‍ ലക്ഷ്മണന്റേയും ഊര്‍മ്മിളയുടേയും കാര്യമോ തികച്ചും വ്യത്യസ്തം. രാമന്റെ നിഴലായി താന്‍ എപ്പോഴും സേവിച്ചുകൊണ്ടേയിരിക്കുമെന്ന ലക്ഷ്മണ പ്രതിജ്ഞയ്ക്ക് ഭംഗം വരാതെ നോക്കുകയാണ് ഊര്‍മ്മിള. സ്വയം നിശബ്ദയായി ഭര്‍ത്താവിനെ അനുസരിക്കുന്ന ഈ മഹതിക്ക് ഒരു പക്ഷേ 14 കൊല്ലം പതിയുടെ സാമീപ്യം പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നില്ലെന്നിരിക്കാം. ആ കാത്തിരിപ്പും കരുത്തും പതിവ്രതാ ധര്‍മ്മത്തിന്റെ മറ്റൊരു കാഴ്ചയാണ്.
രാമന്റെ പ്രതിനിധികളായി നന്ദിഗ്രാമത്തില്‍ തപസ്സിരുന്ന ഭരത-ശത്രുഘ്നന്മാരുടെ അത്രതന്നെ മഹത്വം അവരുടെ ഭാര്യമാരായ മാണ്ഡവിക്കും ശ്രുതകീര്‍ത്തിക്കുമുണ്ട്. ശ്രീരാമനും അനുജന്മാര്ക്കും ബലമേകിയത് സീതാദികളായ ഭാര്യമാരുടെ പാതിവ്രത്യ തപസ്സുതന്നെയാണ്.
വനവാസകാലത്ത് അത്രി മഹര്‍ഷിയുടെ പത്നിയായ അനസൂയാദേവിയില്‍ നിന്ന് സീതയ്ക്ക് പ്രത്യേകം പതിവ്രതാധര്‍മ്മ ഉപദേശം ലഭിക്കുന്നുണ്ട്.
ഒരുവര്‍ഷക്കാലം രാമനെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോള്‍ ഇതു സഹായകമാകുമെന്ന് അന്നേ അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു. 13 വര്‍ഷം കൊടുംകാട്ടില്‍ രാമനെ പരിചരിക്കാനും ഇതുതന്നെ തുണയായി. രാവണന് അപഹരിച്ച സീതയെ അന്വേഷിച്ച് കാട്ടിലലഞ്ഞ്, കടലുകടന്ന് രാക്ഷസ വീര്യത്തെ മുഴുവന്‍ നാമാവശേഷമാക്കി രാമന്. സീതയുടെ പാതിവ്രത്യത്തില്‍, ചാരിത്യശുദ്ധിയില്‍ രാമന് സംശയമില്ലായിരുന്നു.
അഗ്നിശുദ്ധി ലോകര്‍ക്ക് (പൊതുസമൂഹത്തിന്) വിശ്വാസമുണ്ടാകാന്‍ മാത്രം. (അഗ്നിയിലൊളിപ്പിച്ചുവച്ച യഥാര്‍ത്ഥ സീതയെ വീണ്ടെടുക്കാനെന്ന് അദ്ധ്യാത്മരാമായണം)
അയോദ്ധ്യയില്‍ തിരിച്ചെത്തിയശേഷം അധികം വൈകാതെ രാമന് സീതയെ ഉപേക്ഷിക്കേണ്ടി വരുന്നു. ഇന്നും ശ്രീരാമനു നേരെ ഇക്കാരണത്താല്‍ വിവരദോഷികളുടെ ശരവര്‍ഷം നടക്കുന്നുണ്ട്.
രാമായണം ശരിക്ക് മനസ്സിലാകാത്തതാണ് ഈ ചോദ്യങ്ങള്‍ക്ക് കാരണവും. ‘പൂര്‍ണ ഗര്‍ഭിണിയായ സീതയെ രാമന് കാട്ടിലുപേക്ഷിച്ചത് ശരിയോ ?’ ഇതാണ് ചോദ്യത്തിന്റെ ചുരുക്കം. സീത വാല്മീകി ആശ്രമത്തില്‍ രാമനെ സ്മരിച്ചും രാമന് കൊട്ടാരത്തില്‍ സീതയില്‍ തന്നെ മുഴുകിയിരുന്നതും കാണാതെ പോകരുത്. എന്തിന് സീതയെ ത്യജിച്ചു എന്നതിന് രാമന് നല്കിയ ഒരു ഉത്തരം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
സീതയെക്കുറിച്ച് അലക്കുകാരന് അപഖ്യാതി പറഞ്ഞു എന്നത് സൂചിപ്പിക്കുന്നത് സീതയുടെ ചാരിത്ര്യത്തെക്കുറിച്ച് സാധാരണക്കാരില്‍ സാധാരണക്കാരന് വരെ ചര്‍ച്ച ചെയ്യുന്നു എന്നതാണ്. ഇതിനെയാണ് രാമന് തന്റെ ഒറ്റ പ്രവൃത്തികൊണ്ട് മാറ്റിമറിച്ചത്. സീത എന്റെ പ്രിയ ഭാര്യയാണ്.
അവളെപ്പറ്റി ഒരാള്‍പോലും മോശം പറയുന്നത് ഭര്‍ത്താവായ എനിക്ക് സഹിക്കില്ല. ആളുകള്‍ ഇനി മുതല്‍ എന്നെക്കുറിച്ച് മോശമായി സംസാരിക്കട്ടെ-ഗര്‍ഭിണിയായ സീതയെ ത്യജിച്ചവന് എന്ന്. ഇതാണ് ഒരു യഥാര്‍ത്ഥ ഭര്‍ത്താവിന്റെ മഹത്വം. അതില്‍ പിന്നെ സീതയുടെ ചാരിത്ര്യശുദ്ധിയെക്കുറിച്ച് ആരും സംശയം ഉന്നയിച്ചില്ല; എല്ലാവരും രാമനെ മാത്രം കുറ്റം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇനിയും പറയും. അപ്പോഴും വര്‍ദ്ധിക്കുന്നത് മാതൃകാദമ്പതിമാരായ സീതാരാമന്മാരുടെ മഹത്വം. ഇങ്ങനെ ഒരു ഭര്‍ത്താവിനെ കിട്ടാന്‍ ഓരോ സ്ത്രീയും കൊതിക്കണം. സീതയെപ്പോലെ ഒരു ഭാര്യയ്ക്കായി ഓരോ പുരുഷനും കൊതിക്കണം. അതിന് കാമന മാത്രം പോരാ, ധര്‍മ്മാചരണം തന്നെ വേണം.
മണ്ഡോദരിയെന്ന പതിവ്രതാ രത്നമുള്ളപ്പോഴും അന്യസ്ത്രീകളില്‍ കണ്ണുവച്ചതാണ് രാവണനാശകാരണം. പരസ്ത്രീകളെ ആരും നോക്കുകപോലുമില്ല എന്നതാണ് രാമന്റെ രാജ്യഭരണ ശ്രേഷ്ഠത. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന, കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് രാമരാജ്യം മാത്രമാണ് രക്ഷ. അത് ഹിന്ദു രാഷ്ട്രവാദമെന്ന് തെറ്റിദ്ധരിക്കരുത്. ഭരണാധികാരികള്‍ മുതല്‍ സാധാരണ പൗരന്മാര് വരെ സ്വധര്‍മ്മാചരണത്തില്‍ അത്രകണ്ട് ശ്രദ്ധ ചെലുത്തണം. അതിന് നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ. ധര്‍മ്മം ജയിക്കട്ടെ.
അവസാനിച്ചു (തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍)
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: