തൃശൂര്‍: പാവറട്ടി പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകിന് നീതിതേടി ജനകീയ കൂട്ടായ്മ. യുവാവിന്റെ കുടുംബത്തോടൊപ്പം സമരത്തിനിറങ്ങാന്‍ പട്ടികജാതി, പട്ടികവര്‍ഗ ആക്ഷന്‍ കൗണ്‍സില്‍ കൂട്ടായ്മയും തീരുമാനിച്ചു.
യുവാവ് പോലീസ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും സമരത്തിന് തയ്യാറെടുക്കുന്നത്. തലയിലും നെഞ്ചിലും മര്‍ദ്ദനം മൂലം ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കാലില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെ പാടുകള്‍, തലയുടെ ഇടതുഭാഗത്തും, പിന്നിലും മര്‍ദ്ദനമേറ്റ പാടുകള്‍, തലയില്‍ നിന്ന് മൂക്കിലേക്കുള്ള നാഡിക്കും ക്ഷതം, അരക്കെട്ടിന് ഇടതുഭാഗത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ എന്നിവ വിനായകിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ രാത്രി വിനായകിന്റെ തറവാട്ടുവീട്ടില്‍ ആക്ഷന്‍ കൗണ്‍സില്‍ അടിയന്തിരയോഗം ചേര്‍ന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നു യോഗം. മൃഗങ്ങളോട് പോലും ചെയ്യാത്ത ക്രൂരതയാണ് തന്റെ മകനോട് പോലീസ് ചെയ്തതെന്നും ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാകാതിരിക്കാന്‍ സസ്പെന്റ് ചെയ്ത പോലീസുകാരെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും വിനായകിന്റെ പിതാവ് കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് നേരെ വ്യാപകമായുണ്ടാകുന്ന അതിക്രമങ്ങള്‍ ഏറെ ഭീതിപ്പെടുത്തുന്നതാണെന്ന് വേട്ടുവ സര്‍വ്വീസ് സൊസൈറ്റി പ്രസിഡണ്ട് ആനന്ദന് വടക്കുംതല പറഞ്ഞു. വിനായകനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെയും,അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചവരെയും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനകേന്ദ്ര പട്ടികജാതി വകുപ്പിന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകീട്ട് എങ്ങണ്ടിയൂരില്‍ ചേരുന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് നീക്കം. വേട്ടുവ സര്‍വ്വീസ് സൊസൈറ്റി, ഭാരതീയ പട്ടികജനസമാജം, അംബേദ്കര്‍ സ്മാരക സൊസൈറ്റി,വേട്ടുവ സമുദായ കൂട്ടായ്മ, അംബേദ്കര്‍ പഠനകൂട്ടായ്മ തുടങ്ങി പത്തോളം സംഘടനകള്‍ ഉള്‍പ്പെട്ടതാണ് ആക്ഷന്‍ കൗണ്‍സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: