കൊച്ചി: ഫസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം കാരായി രാജനും, കാരായി ചന്ദ്രശേഖരനും ജാമ്യം നിഷേധിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്കിയാല് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള സി.ബി.ഐ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. സംഭവത്തില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ഇതില്‍ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. വധക്കേസിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്കിയാല് അന്വേഷണം തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2006 ഒക്ടോബര്‍ 22 നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായ ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടന്നതെന്നാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: