പയ്യന്നൂര്‍: റിട്ട.സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ കൊടുങ്ങല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയ പരേതന്റെ പേരിലുള്ള നാനൂറ് കോടിയിലേറെ രൂപ വിലമതിക്കുന്ന വസ്തുവകകള്‍ വ്യാജരേഖയുണ്ടാക്കി കൈക്കലാക്കാന്‍ ശ്രമിച്ച സംഭവത്തിലും സമഗ്രാന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തളിപ്പറമ്പിലെ ആദ്യകാല ഡോക്ടര്‍ കുഞ്ഞമ്പുനായരുടെ മകനും ഡെപ്യൂട്ടി സഹകരണ രജിസ്ട്രാറുമായ ബാലകൃഷ്ണന് നായര്‍ 2011 സെപ്തംബര്‍ 12നാണ് കൊടുങ്ങല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്. അവിവാഹിതനായ ബാലകൃഷ്ണന് നായര്‍ വിവാഹിതനായിരുന്നുവെന്നും ഭാര്യ പയ്യന്നൂര്‍ തായിനേരിയിലെ ജാനകിയാണെന്നും വ്യാജരേഖ സൃഷ്ടിച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ബാങ്കില്‍ നിന്നും കോടികളുടെ നിക്ഷേപം തട്ടിയെടുത്തുവെന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പയ്യന്നൂര്‍ സിഐ അന്വേഷണം നടത്തിവരികയാണ്.
ചെറുപ്പകാലത്ത് തളിപ്പറമ്പില്‍ താമസിച്ചിരുന്ന ഇയാള്‍ പിന്നീട് ഈ മേഖലകളില്‍ വന്നിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മരിച്ചതിന് ശേഷമാണ് ജാനകി ബാലകൃഷ്ണന്റെ ഭാര്യയാണെന്ന് വ്യാജരേഖ ചമച്ചത് എന്നായിരുന്നു പരാതി. കോറോം പെരുന്തണ്ണന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജാനകി ഒരിക്കലും തായിനേരിയില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജാനകി തായിനേരിയിലാണ് താമസിക്കുന്നതെന്നും അവരാണ് ബാലകൃഷ്ണന്റെ സ്വത്തുക്കളുടെ അവകാശിയെന്നും സ്ഥാപിക്കാന്‍ വ്യാജരേഖകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കോറോം വില്ലേജ് ഓഫീസര്‍, തളിപ്പറമ്പ് തഹസീല്‍ ദാര്‍, പയ്യന്നൂര്‍ നഗരസഭാ സെക്രട്ടറി തുടങ്ങിയവരാണ് വ്യാജ രേഖ ചമക്കാന്‍ കൂട്ടുനിന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണ് പോലീസ് ഇപ്പോള്‍. പയ്യന്നൂരിലെ ഒരഭിഭാഷകയും ഭര്‍ത്താവുമാണ് ഇതിന് പിന്നിലെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആക്ഷന്‍ കമ്മറ്റി നിലപാട്. തളിപ്പറമ്പ് തൃച്ചംബരത്തെ പത്മന് കോഴൂര്‍ കണ്വീനറായുള്ളതാണ് അക്ഷന്‍ കമ്മറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: