ചേര്‍ത്തല: എല്ലാത്തിനും ശക്തമായ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് പള്‍സര്‍ സുനി. താന്‍ കള്ളം പറയാറില്ല. ഒന്നും മാറ്റിപറഞ്ഞിട്ടുമില്ല. വന്‍സ്രാവുകള്‍ ഇനിയുമുണ്ടെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നാലെ വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു.
യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതിയായ സുനിയെ 2012 ല്‍ അരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണക്കേസില്‍ ചേര്‍ത്തല ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുവാന്‍ എത്തിച്ചപ്പോഴാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അരൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ അഞ്ച് പ്രതികളില്‍ ഒരാളായ സുനിയെ കേസിന്റെ അവധിക്കാണ് ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. കേസ് അടുത്ത മാസം ഏഴിലേക്ക് മാറ്റി.
കഴിഞ്ഞ 11 ന് സുനിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നെങ്കിലും മറ്റൊരു കേസില്‍ എറണാകുളം കോടതിയില്‍ എത്തിച്ചതിനാല്‍ ഇവിടെ കൊണ്ടുവന്നിരുന്നില്ല. വന്‍പോലീസ് കാവലിലാണ് സുനിയെ കൊണ്ടുവന്നത്. നടപടികള്‍ പൂര്‍ത്തിയായ ശേഷം കോടതിയുടെ പിന്നിലൂടെയാണ് പോലീസ് പ്രതിയെ കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: