വെള്ളനാട്( തിരുവനന്തപുരം): രാജ്യത്തിനു വേണ്ടി ജീവന് ത്യജിച്ച മകന് ജന്മം നല്‍കിയതില്‍ അഭിമാനമുണ്ട് ഈ അമ്മയ്ക്ക്. എന്നാല്‍ അതിനു ശേഷമുള്ള അവഗണന, അതാണ് ഈ മാതൃഹൃദയത്തെ നൊമ്പരപ്പെടുത്തുന്നത്. ഓരോ കാര്‍ഗില്‍ ദിനത്തിലും ആ ധീരജവാന്റെ കുഴിമാടത്തില്‍ പുഷ്പങ്ങളുമായി എത്തുന്നവരോട് അമ്മ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.’എന്റെ മോന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒന്നും ചെയ്യാനാകില്ലേ, സര്‍ക്കാരിന്’.
1999 ഡിസംബര്‍ 15നാണ് ജമ്മുകശ്മീരിലെ ദോദയില്‍ പാക്കിസ്ഥാന് ഭീകരരുടെ വെടിയേറ്റ് വെള്ളനാട് കമ്പനിമുക്ക് കാരിക്കോണം പനയറ വട്ടം വീട്ടില്‍ പരേതനായ വിമുക്തഭടന് കൃഷ്ണന് നായരുടെയും ശാന്തകുമാരിയുടേയും മകന് ലാന്‍സ് നായിക് അജികുമാര്‍ മരണമടഞ്ഞത്. നെടുമങ്ങാട് താലൂക്കിലെ ആദ്യ കാര്‍ഗില്‍ വീരമൃത്യു. അജികുമാറിന്റെ സഹോദരന് അനില്‍കുമാറും സൈനികനായിരുന്നു.
അന്ന് കാര്‍ഗിലിലെ യുദ്ധമുഖത്ത് അനില്‍കുമാറുമുണ്ടായിരുന്നു. കുഞ്ഞനുജന്റെ ചേതനയറ്റ ശരീരം ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് ഏറ്റുവാങ്ങിയതും നാട്ടിലേക്ക് കൊണ്ടുവന്നതും അനില്‍കുമാറാണ്. രാജ്യത്തിന്റെ അഭിമാനമായ ആ ധീരയോദ്ധാവിന്റെ സ്മരണ നിലനിര്‍ത്താന്‍ അന്ന് സര്‍ക്കാരും ഗ്രാമ പഞ്ചായത്തും വാഗ്ദാനം ചെയ്തത് നൂറുകൂട്ടം കാര്യങ്ങള്‍. അതില്‍ ഒന്നു പോലും പാലിക്കപ്പെട്ടില്ലെന്ന് അജിയുടെ കുഴിമാടത്തിനരികിലിരുന്ന് സപ്തതി കഴിഞ്ഞ ശാന്തകുമാരിയമ്മ പറയുന്നു.
അജിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ തിരുവനന്തപുരത്തു നിന്ന് വെള്ളനാട് വഴി അജി നഗര്‍ എന്ന പേരില്‍ കെഎസ്ആര്‍റ്റിസി ബസ് സര്‍വീസ് നടത്തി. ഒരു മാസമായിരുന്നു അതിന്റെ ആയുസ്. പിന്നീട് ഇതേവരെ ആ ബസ് വെള്ളനാട്ടുകാര്‍ കണ്ടിട്ടില്ല. കമ്പനി മുക്കില്‍ നിന്ന് അജിയുടെ വീട്ടിലേക്കുള്ള പഞ്ചായത്ത് റോഡിന് അജി നഗര്‍ എന്ന പേര് നല്‍കണമെന്ന് നാടൊന്നടങ്കം പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കേട്ട ഭാവം കാണിച്ചില്ല.
കാര്‍ഗില്‍ രക്തസാക്ഷികളുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായി. മകള്‍ അനിതകുമാരിക്ക് ജോലി നല്‍കണമെന്ന ആവശ്യവുമായി ശാന്തകുമാരിയമ്മ മുട്ടാത്ത വാതിലുകളില്ല. അവിടെയും ആ ധീരജവാന്റെ കുടുംബത്തോട് അവഗണനയായിരുന്നു സര്‍ക്കാരിന്.
മകന്റെ ഓര്‍മ്മ ദിവസം കോട്ടൂര്‍ അഗസ്ത്യകുടീരം ബാലികാ സദനത്തില്‍ അന്തേവാസികള്‍ക്ക് അന്നദാനം, അമ്പലത്തില്‍ വഴിപാട്… ഇതൊക്കെയാണ് വേര്‍പാടിന്റെ പതിനെട്ട് വര്‍ഷം പിന്നിടുമ്പോഴും മുടക്കമില്ലാതെ തുടരുന്നത്. മകന്റെ ചിതയെരിഞ്ഞ ആറടി മണ്ണില്‍ തിരിതെളിച്ച് അവര്‍ എന്നും പ്രാര്ത്ഥിക്കുന്നതു ഈ കണ്ണീരും കാത്തിരിപ്പും വ്യര്ഥമാകരുതെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: