ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞിട്ടും പ്രതിഭാപാട്ടീല്‍ വീണ്ടും വിവാദത്തില്‍. രാഷ്ട്രപതിയായിരുന്നപ്പോള്‍ തനിക്ക് ലഭിച്ച കോടികള്‍ വിലമതിക്കുന്ന പാരിതോഷികങ്ങള്‍ സ്വന്തം നാട്ടിലേക്ക് കടത്താനുള്ള പ്രതിഭാ പാട്ടീലിന്റെ നീക്കമാണ് വിവാദമാകുന്നത്. വില പിടിപ്പുള്ള നൂറ്റി അമ്പതിലേറെ സമ്മാനങ്ങളാണ് പ്രതിഭാ പാട്ടീല്‍ സ്വന്തം നാടായ അമരാവതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്. അമൃത്സര്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ നിന്നും ലഭിച്ച സ്വര്‍ണ തളികയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നല്കിയ വിലയേറിയ പാരിതോഷികവും ഇവയില്‍പ്പെടുന്നു.
പ്രതിഭ പാട്ടീലിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള ടസ്റ്റ് നടത്തുന്ന അമരാവതിയിലെ വിദ്യാഭാരതി കോളേജിലെ മ്യൂസിയത്തിലേക്കാണ് പ്രതിഭ തനിക്ക് ലഭിച്ച പാരിതോഷികങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നത്. പ്രതിഭയുടെ രാഷ്ട്രീയ യാത്രകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസംബറില്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നാണ് കരുതുന്നത്. പാരിതോഷികങ്ങള്‍ മ്യൂസിയത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവന് ട്രസ്റ്റുമായി സമ്മതപത്രത്തില്‍ ഒപ്പിട്ടതായും റിപ്പോര്‍ട്ടുണ്ട്. പാരിതോഷികങ്ങള്‍ ട്രസ്റ്റിന് നല്‍കുന്നത് ഉപാധികളോടെയാണെന്നും ഏത് സമയത്തും രാഷ്ട്രപതി ഭവന് ഇത് തിരിച്ചെടുക്കാന്‍ കഴിയുമെന്നും മുന്‍രാഷ്ട്രപതിയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
അതേസമയം, പരമ്പരാഗത രീതികള്‍ക്ക് വിരുദ്ധമാണിതെന്നാണ് ഭരണഘടനാവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രപതിക്ക് ലഭിക്കുന്ന പാരിതോഷികങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും സ്വന്തമാണെന്ന് ഭരണഘടനാവിദഗ്ദ്ധനായ സുഭാഷ് കശ്യപ് ചൂണ്ടിക്കാട്ടി. വിരമിച്ചതിന് ശേഷം താമസിക്കാനുള്ള വസതി നിര്‍മ്മിക്കാനായി പൂനെയില്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടും പ്രതിഭാ പാട്ടീല്‍ മുമ്പ് വിവാദത്തില്‍ അകപ്പെട്ടിരുന്നു. പ്രതിരോധമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പ്രതിഭയ്ക്ക് വിശ്രമകാലവസതി നിര്‍മ്മിക്കാനായി അനുവദിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ ഭൂമി തിരികെ നല്കി പ്രതിഭ വിവാദത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: