ന്യൂദല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ മലയാളി താരം പി.യു.ചിത്രയ്ക്ക് യോഗ്യത ഇല്ലെന്ന് അത്ലറ്റിക് ഫെഡറേഷന് വ്യക്തമാക്കി. അതിനാലാണ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നും കേന്ദ്ര കായിക മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ അത്ലറ്റിക് ഫെഡറേഷന് വ്യക്തമാക്കി.
ചിത്രയെ ഒഴിവാക്കിയതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് കായിക മന്ത്രി വിജയ് ഗോയല്‍ അത്ലറ്റിക് ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി എന്നത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയായി പരിഗണിക്കാനാവില്ല. മാത്രമല്ല, ചിത്രയുടെ പ്രകടനം ലോകനിലവാരത്തിനൊത്തുള്ളതല്ലെന്നും ഫെഡറേഷന് റിപ്പോര്‍ട്ടില്‍ അറിയിച്ചു. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും പി.യു.ചിത്രയെ ഒഴിവാക്കിയത് കേരളത്തില്‍ ഏറെ പ്രതിഷേധനങ്ങള്ക്കിടയാക്കിയിരുന്നു.
പരിശീലക സംഘത്തിലെ ആളുകളുടെ എണ്ണം കൂട്ടാനാണ് ചിത്രയെ തഴഞ്ഞതെന്ന ആരോപണം ശക്തമാണ്. 24 താരങ്ങള്‍ക്കൊപ്പം പരിശീലകരും മാനേജര്‍മാരും അടക്കം 13 ഒഫീഷ്യലുകളാണ് ലണ്ടനിലേക്ക് പോകുന്നത്. മൂന്ന് മലയാളികള്‍ സെലക്ഷന് കമ്മിറ്റിയില്‍ ഉണ്ടായിട്ടും ചിത്രയ്ക്ക് നീതി ലഭിച്ചില്ലെന്നത് പ്രതിഷേധത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: