ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ രണ്ടാമത്തെ മാനനഷ്ടക്കേസില്‍ മറുപടി നല്‍കാത്തതിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കോടതിച്ചെലവായി പതിനായിരം രൂപ അടയ്ക്കാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
പത്തു കോടി രൂപ ആവശ്യപ്പെട്ടാണ് ജെയ്റ്റ്ലി മാനനഷ്ടക്കേസ് നല്‍കിയത്.ആദ്യ മാനനഷ്ടക്കേസിന്റെ വിചാരണ വേളയില്‍ കേജ്രിവാളിന്റെ വക്കീല്‍ റാം ജത്മലാനി ജെയ്റ്റ്ലിക്കെതിരെ മോശം വാക്ക് ഉപയോഗിച്ചതിനാണ് കേസ് നല്‍കിയത്. കേസില്‍ ജൂലൈ 26നകം മറുപടി നല്കാന് കോടതി കേജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്യാത്തതിനെത്തുടര്‍ന്നാണ് 10,000 അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
മറുപടി നല്കാന് കോടതി കേജ്രിവാളിന് രണ്ടാഴ്ച കൂടി അനുവദിച്ചു. മോശം വാക്ക് ഉപയോഗിച്ചതിന് മാനനഷ്ടക്കേസ് എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് മെയ്23നാണ് കോടതി ഉത്തരവിട്ടിരുന്നത്. മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് കേജ്രിയുടെ വക്കീല്‍ ഋഷികേശ് കുമാര്‍ ആവശ്യപ്പെട്ടു. ഇതിനെ ജെയ്റ്റ്ലിയുടെ അഭിഭാഷകന് മണിക് ദോഗ്ര എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: