ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ സാക്ഷിവിസ്താരം നടത്തുവാന്‍ പാക്ക് അന്വേഷണക്കമ്മീഷനെ അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്ന് ഇന്ത്യന്‍ ആഭ്യന്തരസെക്രട്ടറി ആര്.കെ.സിംഗ് അറിയിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പ്രതികളെയും ചോദ്യംചെയ്യുന്നതിന് പാക്കിസ്ഥാനില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലെഷ്കര്‍ ഭീകരന് സക്കീര്‍ ഉര് റെഹ്മാന് ലഖ്വി,സരാര്‍ ഷാ എന്നിവരുള്‍പ്പെടെ ഏഴ് പ്രതികള്‍ ഇപ്പോള്‍ പാക് ജയിലിലാണ്.സാക്ഷികളെ വിസ്തരിക്കുന്നത് സംബന്ധിച്ച് പാക് സര്‍ക്കാരിന്റെ കത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.അതേസമയം,പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും,പാക്ക് അധികൃതരോട് മുന്നോട്ടുള്ള നടപടികളെക്കുറിച്ച് ആരായാന്‍ നിര്ദ്ദേശിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. പാക്ക് അന്വേഷണ കമ്മീഷന് ഈ വിഷയം എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുകയെന്ന് അറിയണം. ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരെ സമീപിച്ചിട്ടുണ്ടെന്നും,കുറ്റക്കാരായവരെ നിയമത്തിന് മുന്പില് കൊണ്ടുവരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകള്‍ പാക് കോടതിക്ക് അസ്വീകാര്യമാണെന്നും മാര്‍ച്ചില്‍ മുംബൈ സന്ദര്‍ശിച്ച പാക്ക് അന്വേഷണക്കമ്മീഷനെ സാക്ഷികളെ വിസ്തരിക്കുവാന്‍ അനുവദിച്ചില്ലെന്നും പാക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിംഗ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
പാക്ക് അന്വേഷണകമ്മീഷന് ഇന്ത്യയില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ക്ക് അതിന്റേതായ മൂല്യമുണ്ട്. ഈ തെളിവുകള്‍ മജിസ്ട്രറ്റ് രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സിംഗ് പറഞ്ഞു. ഇതേ തെളിവുകള്‍ തന്നെയാണ് പാക്ക്കമ്മീഷന് പരിശോധിച്ചതെന്നും,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെളിവുകളെല്ലാം പൂര്‍ണമായും ശരിയാണെന്നും അദ്ദേഹം പറഞ്ഞു.പക്ഷെ പാക്ക് സുപ്രീംകോടതി ഇത് വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും സിംഗ് ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനിലെ ഭീകരവിരുദ്ധകോടതി പരിഗണിക്കുന്ന രീതിയിലുള്ള തെളിവുകള്‍ക്കായി സാക്ഷികളെ വിസ്തരിക്കുന്നതിന് കമ്മീഷന് അനുമതി നല്കുവാനും ഇന്ത്യ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന അജ്മല്‍ കസബിന്റെ കുറ്റസമ്മത മൊഴിയുള്പ്പെടെയാണ് തെളിവായി ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നത്.കസബിന്റെ മൊഴി ശേഖരിച്ച മജിസ്ട്രറ്റ്,ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒമ്പത് ഭീകരരെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍,എന്നിവരുള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ പാക്ക് അന്വേഷണകമ്മീഷന് ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: