ന്യൂദല്‍ഹി: സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള – കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍നിന്നു തുടങ്ങുന്ന ദേശീയപാത-66 ആറു വരിയാക്കാനുള്ള ടെണ്ടര്‍ നപടികള്‍ വേഗത്തിലാക്കും. ഈ ഭാഗം നാലു വരിയില്‍ നിര്‍മ്മിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് 45 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാതയെന്ന പദ്ധതി എന്‍എച്ച്എഐ കൊണ്ടുവന്നു.
മഴക്കാലത്ത് റോഡുകള്‍ പൊട്ടിപ്പൊളിയുന്നത് ഒഴിവാക്കാന്‍ കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മ്മിക്കുന്ന കാര്യം എന്‍എച്ച്എഐ പരിശോധിക്കും. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധിപ്പിച്ചു കഴക്കൂട്ടത്തുനിന്ന് ഫ്ളൈ ഓവര്‍ നിര്‍മിക്കുന്ന പദ്ധതി വേഗത്തിലാക്കും. അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളുടെ വികസനത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ഉടന്‍ നല്കുമെന്നു നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പു നല്കി.
കൊച്ചി കപ്പല്‍നിര്‍മ്മാണശാല സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്കി. കപ്പല്‍ശാലയുടെ 25 ശതമാനം ഓഹരികള്‍ മാത്രമേ സ്വകാര്യമേഖലയ്ക്ക് കൈമാറൂ. അതില്‍ തൊഴിലാളികള്‍ക്കും എല്‍ഐസി പോലുളള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പങ്ക് നല്കാന് കേന്ദ്രം തയ്യാറാണെന്ന് ഗഡ്കരി അറിയിച്ചു.
കപ്പല്‍ശാലയില്‍ 2,000 കോടി രൂപ മുതല്‍മുടക്കില്‍ ഡ്രൈ ഡോക്ക് ഉള്‍പ്പെടെയുളള വികസന പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഓഹരി വില്‍പ്പനയില്‍നിന്നു ലഭിക്കുന്ന തുക കപ്പല്‍ശാലയുടെ തന്നെ വികസനത്തിന് ഉപയോഗിക്കുമെന്നും അതിനാല്‍ 25 ശതമാനം ഓഹരി വില്‍ക്കാനുളള തീരുമാനവുമായി തൊഴിലാളിയൂണിയനുകള്‍ സഹകരിക്കണമെന്നും ഗഡ്കരി പറഞ്ഞു.
കണ്ണൂരില്‍നിന്ന് മട്ടന്നൂര്‍ വീരാജ്പേട്ട വഴി മൈസൂരിലേക്കുളള സംസ്ഥാനപാത ദേശീയപാതയായി അംഗീകരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. കാലവര്‍ഷത്തില്‍ നശിച്ച റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കേരളം ആവശ്യപ്പെട്ട 400 കോടി രൂപ അനുവദിക്കും. ഇതില്‍ 180 കോടി രൂപ അടിയന്തരമായി അനുവദിച്ചു. തലപ്പാടി മുതല്‍ ചെങ്ങള വരെയും ചെങ്ങള മുതല്‍ കാലിക്കടവ് വരെയുമുളള റോഡിന് സാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം ഉടനെ ലഭ്യമാക്കും. 1000 കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: