കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലുള്ള മലിനീകരണ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിക്കപ്പെട്ട ഡോ.എം.സി.ദത്തന് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഏഴിമല നാവിക അക്കാദമി അധികൃതര്‍ക്ക് ഉത്തരവ് നല്കി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം രൂപം കൊടുത്ത സമിതി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണവും സമഗ്രവുമായി നടപ്പിലാക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഏഴിമല നാവിക അക്കാദമി കമാന്റിംഗ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
ദത്തന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കമ്മീഷന് ഉത്തരവിനൊപ്പം നാവിക അക്കാദമി മേധാവിക്ക് അയച്ചുകൊടുത്തു.
കണ്ണൂര്‍ രാമന്തളി പഞ്ചായത്തില്‍ 2452 ഏക്കറില്‍ 2009 ജനുവരിയില്‍ ആരംഭിച്ച ഏഴിമല നാവിക അക്കാദമി സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ രാമന്തളി ജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.രാജേന്ദ്രന് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ഉത്തരവ്. മാലിന്യപ്ലാന്റിലെ മലിനീകരണം കാരണം സമീപപ്രദേശങ്ങളിലെ കിണറുകള്‍ ഉപയോഗശൂന്യമായതായി പരാതിയില്‍ പറയുന്നു. കുടിവെള്ളത്തിന് വേണ്ടി നാട്ടുകാര്‍ അനിശ്ചിതകാല സമരം നടത്തുകയാണെന്നും പരാതിയില്‍ പറയുന്നു.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെ ജലസംഭരണികളില്‍ മലിനജലം കെട്ടികിടക്കാന്‍ അനുവദിക്കാതെ ജലപ്രവാഹം ഉറപ്പുവരുത്തണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. പ്ലാന്റിലെ വിവിധ സംഭരണികളിലുള്ള മലിനജലം മാറ്റി ടാങ്കുകള്‍ക്ക് വിള്ളലോ ചോര്‍ച്ചയോ ഉണ്ടോയെന്ന് പരിശോധിക്കണം. ടാങ്കിനകം ചോര്‍ച്ചയില്ലാതാക്കി ശക്തിപ്പെടുത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. 6 മുതല്‍ 8 മാസത്തിനകം പ്ലാന്റ് ഡിസെന്‍ട്രലൈസ് ചെയ്യണം. അക്കാദമിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന മലിനജലം വ്യത്യസ്തമായ രീതിയില്‍ സംസ്കരിക്കണം. ചോര്‍ച്ചയുള്ള പൈപ്പുകള്‍ അടിയന്തിരമായി മാറ്റിസ്ഥാപിക്കണം. രാമന്തള്ളി ഗ്രാമത്തില്‍ നിന്നും രണ്ടാംഘട്ടത്തില്‍ പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: