മട്ടാഞ്ചേരി: ജലഗതാഗത മേഖലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ക്രൂയിസ് ടൂറിസം വികസനപദ്ധതിയില്‍ കൊച്ചി തുറമുഖവും. രാജ്യത്തെ 12 തുറമുഖങ്ങളില്‍ അഞ്ചെണ്ണമാണ് കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്. മുംബൈ, ഗോവ, ന്യൂ മാംഗ്ലൂര്‍, ചെന്നൈ എന്നിവയാണ് മറ്റുള്ളവ.
അത്യാധുനിക സൗകര്യങ്ങളുള്ള ക്രൂയിസ് ജെട്ടികള്‍, ഏകജാലക വിസ ക്ലീയറിങ്ങ,് ഇ-വിസ സംവിധാനം, വിശാലമായ ഷോപ്പിങ്ങ് മാളുകള്‍, ഭക്ഷണശാലകള്‍, യാത്ര -താമസസൗകര്യം, പ്രാദേശിക തലത്തില്‍ നദികളും-കായലും കേന്ദ്രീകരിച്ചുള്ള സംവിധാനമൊരുക്കല്‍, ഇതിനായി മൈനര്‍ തുറമുഖങ്ങളില്‍ 200ഓളം ചെറുകിട ജെട്ടി നിര്‍മ്മാണം, യാത്രക്കപ്പലുകള്‍ക്ക് 30 ശതമാനം വരെ ഇളവുകള്‍ തുടങ്ങിയവയടങ്ങുന്നതാണ് കേന്ദക്രൂയിസ് വികസന നയം. കേന്ദ്ര ഉപരിതല ഗതാഗത -ഷിപ്പിങ്ങ് മന്ത്രാലയം ടൂറിസം -സാംസ്കാരിക മന്ത്രാലയവുമായി ചേര്‍ന്ന് ക്രൂയിസ് ടൂറിസം കുതിപ്പിന് പ്രത്യേക വികസന നിരീക്ഷണസമിതിയും രൂപീകരിക്കും.
ലോക ക്രൂയിസം ടൂറിസത്തില്‍ അര ശതമാനം സഞ്ചാരികള്‍ മാത്രമാണ് ഇന്ത്യയിലെത്തുന്നത്. 2016-ല്‍ 158 വിനോദ സഞ്ചാര കപ്പലുകളിലായി രണ്ടു ലക്ഷം സഞ്ചാരികള്‍ ഇന്ത്യയിലെത്തി. 230 ലക്ഷം യാത്രികരില്‍ നിന്നാണിത്. 2016-17ല്‍ ശരാശരി 70 സഞ്ചാരക്കപ്പലുകളാണ് എത്തിയത്. 2030ല്‍ 700 സഞ്ചാരകപ്പലാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിലൂടെ രണ്ടര ലക്ഷം തൊഴിലവസരം നേരിട്ടും പത്ത് ലക്ഷം പരോക്ഷമായും സൃഷ്ടിക്കപ്പെടും.
15,000 കോടി രൂപ നിക്ഷേപമായെത്തുമ്പോള്‍ തുറമുഖങ്ങള്‍ക്ക് പ്രതിവര്‍ഷം കോടികളാണ് വരുമാനമായെത്തുക. കൂടാതെ ക്രൂയിസ് ടൂറിസത്തില്‍ ഇന്ത്യ 65ാം സ്ഥാനത്ത് നിന്ന് 52 ലെത്തിക്കഴിഞ്ഞു. വിദേശ നാണയ ലഭ്യത, സാംസ്കാരിക വിനിമയം, വിനോദസഞ്ചാര കേന്ദ്ര വികസനം, തൊഴിലവസരം, പ്രാദേശിക സാമ്പത്തിക നേട്ടം തുടങ്ങി വിവിധതല കുതിപ്പ് ക്രൂയിസം ടൂറിസവികസനത്തിലൂടെ ഉണ്ടാകും.
കൊച്ചി തുറമുഖ ട്രസ്റ്റിന് കേന്ദ്രനയം വന്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ കായല്‍ ടൂറിസത്തിനും വളര്‍ച്ചയേകും. കഴിഞ്ഞ വര്‍ഷം 50 വിനോദ സഞ്ചാര കപ്പലുകളാണ് കൊച്ചിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: