ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തില്‍ നെഹ്റുവിനെ പരാമര്ശിച്ചില്ലെന്നാരോപിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. സ്വാതന്ത്ര്യസമരകാലത്ത് ജയിലില്‍ കിടന്ന നെഹ്റു ഗാന്ധിജിയെപ്പോലെ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ രാജ്യസഭയില്‍ പറഞ്ഞു.
ഗാന്ധിജിയെ ദീനദയാല്‍ ഉപാധ്യായയുമായാണ് കോവിന്ദ് താരതമ്യപ്പെടുത്തിയത്. ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തി. പരാമര്‍ശം രേഖയില്‍ നിന്ന് നീക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. സഭയിലില്ലാത്ത രാജ്യത്തിന്റെ സമുന്നത സ്ഥാനം വഹിക്കുന്ന വ്യക്തിക്കെതിരെയാണ് ആരോപണം. എന്താണ് ഇതിന്റെ ആവശ്യം. ബോഫേഴ്സ് അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.
മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് വിഷയം ഉന്നയിക്കുന്നതെന്ന ജയ്റ്റ്ലിയുടെ ആരോപണം രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് വാക്കുകള്‍ തിരിച്ചെടുക്കുന്നതായി ജയ്റ്റ്ലി പറഞ്ഞു. വിവിധ വിഷയങ്ങളുന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ തടസ്സപ്പെട്ടു.
സംഝോത എക്സ്പ്രസ് സ്ഫോടനം സഭയില്‍ ഉന്നയിക്കുന്നത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ബഹളം വെക്കുന്നതെന്ന് ജയ്റ്റ്ലി ആരോപിച്ചു. ഹിന്ദു ഭീകരതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഝോത സ്ഫോടനത്തില്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയതായി ദേശീയ ചാനല്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: