കോട്ടയം: റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായിട്ടും ജില്ലയില്‍ നൂറുകണക്കിനാളുകള്‍ക്ക് കാര്‍ഡുകള്‍ കിട്ടിയില്ല.വിതരണത്തിനായി കാര്‍ഡുകള്‍ അച്ചടിച്ച് അതാത് താലൂക്കുകളിലേക്ക് അയച്ചപ്പോഴുണ്ടായ പാളിച്ചയെ തുടര്‍ന്നാണ് കാര്‍ഡുകള്‍ കിട്ടാതെ പോയത്. കോട്ടയം താലൂക്കില്‍പ്പെട്ട ഒരു നമ്പറിലെ കടയുടെ കാര്‍ഡുകള്‍ക്ക് പകരം അതേ കടനമ്പറിലുള്ള മൂവാറ്റുപുഴയിലെ കാര്‍ഡുകളാണ് എത്തിയത്. കോട്ടയം താലൂക്കില്‍പ്പെട്ട ഈ കടയുടെ കാര്‍ഡുകള്‍ എവിടെയാണെന്ന് ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല.
സംസ്ഥാനത്ത് 80 ലക്ഷം കാര്‍ഡുകളാണ് അച്ചടിച്ച് വിതരണം ചെയ്തത്. താലൂക്കുകളില്‍ ഒരേ നമ്പറിലുള്ള കടകള്‍ ഉണ്ടായതിനാല്‍ സംഭവിച്ച പിഴവാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ കാര്‍ഡുകള്‍ കിട്ടാത്ത പാവങ്ങളാണ് ത്രിശങ്കുവിലായത്. കാര്‍ഡില്ലാതെ ആനുകൂല്യങ്ങള്‍ കിട്ടില്ല. വില്ലേജ് ആഫീസുകളില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവയ്ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുമ്പോഴും പുതുക്കിയ റേഷന്‍ കാര്‍ഡ് ആവശ്യമാണ്.
റേഷന്‍ പുതുക്കാന്‍ നല്കിട്ട് ലഭിക്കാതെ പോയവര്‍ക്കുള്ള റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ അതേ പടി തുടര്‍ന്നും കിട്ടുമെന്ന് ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. കാര്‍ഡില്ലാത്തവര്‍ പൊതുവിപണിയില്‍ നിന്ന് വന്‍വില കൊടുത്ത് സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണ്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇത് മൂലം കഷ്ടത്തിലായത്. അതേ സമയം കാര്‍ഡ് ലഭിക്കാത്തവരുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ലെന്നാണ് ജില്ലാ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
റേഷന്‍ കാര്‍ഡിലെ തെറ്റ് കടന്ന് കൂടിയവരും ആശങ്കയിലാണ്. തെറ്റുകള്‍ തിരുത്തണമെങ്കില്‍ മാസങ്ങള്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.പേരില്‍ മാറ്റമുള്ളവര്‍ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഒരേ പേരാണെന്ന് കാണിച്ച് കൊണ്ടുള്ള വില്ലേജ് ആഫീസറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം വേണം അപേക്ഷിക്കാന്‍.മുന്‍ഗണനപട്ടിക സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പൂര്‍ണമായി പരിഹരിച്ചതിന് ശേഷം മാത്രമായിരിക്കും തെറ്റ് തിരുത്താനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ ഉത്തരവ് വന്നിട്ടില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗ്സ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: