കൊച്ചി: തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ദളിത് യുവാവ് വിനായകന് ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ഹിന്ദു ഐക്യവേദി. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദളിതര്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള പോലീസ് അതിക്രമം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.
പോലീസ് സ്റ്റേഷനുകള്‍ ദളിത്പീഡന കേന്ദ്രങ്ങളായെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു കുറ്റപ്പെടുത്തി. കൊല്ലത്തും കളമശ്ശേരിയിലും പാലാരിവട്ടത്തും നിരപരാധികളായ ദളിതര്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഉപേക്ഷിക്കാന്‍ തുടങ്ങിയ ദളിതരെ പാര്‍ട്ടിയും പിണറായിയുടെ സര്‍ക്കാരും ചേര്‍ന്ന് വേട്ടയാടുകയാണ്.
ഇന്ത്യയില്‍ ഒരു ദളിതന് പ്രസിഡന്റായ വേളയിലാണ് കേരളത്തില്‍ നിരപരാധിയായ ദളിത് യുവാവ് പോലീസ് മര്ദ്ദനെത്തെത്തുടര്ന്ന് ആത്മഹത്യ ചെയ്യേണ്ടിവന്നത്. ഇത് ലജ്ജാകരമാണെന്നും ബാബു പറഞ്ഞു. ആഭ്യന്തര വകുപ്പ് പരാജയമായ സ്ഥിതിക്ക് പിണറായി വിജയന് വകുപ്പ് ഒഴിയണം. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. വിനായകന്റെ കുടുബത്തിന് നഷ്ടപരിഹാരം നല്‍കണം, ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: