കൊച്ചി: ജന്മനാഹൃദ്രോഗം പിടിപെട്ട് കേരളത്തില്‍ ഒരുവര്‍ഷം മരിക്കുന്നത് 780 കുട്ടികള്‍. ഓരോ വര്‍ഷവും 4000 കുട്ടികള്‍ക്ക് ജന്മനാ ഹൃദയസംബന്ധമായ അസുഖങ്ങള്‍ പിടിപെടുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ജന്മനാ ഹൃദ്രോഗമുള്ള 80,000 കുട്ടികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. വിദഗ്ധ ചികിത്സ കിട്ടാത്തതിനാല്‍ രോഗബാധിരായ കുട്ടികളില്‍ ഏറെയും ഒരു വയസ്സു തികയും മുമ്പേ മരിക്കുന്നു.
ശിശുമരണ നിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജന്മനാ ഹൃദ്രോഗമാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ജന്മനാ ഹൃദ്രോഗം ബാധിച്ച 1300 ഓളം കുട്ടികള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമായാല്‍ ഇവരില്പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകും. ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് ഇതിനായി പരിശീലനം നല്‍കിവരികയാണ്.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറ ജില്ലകളില്‍ പരിശീലനം പൂര്‍ത്തിയായി. ആഗസ്റ്റ് ഒന്‍പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പരിശീലനം തുടങ്ങും. ശിശുരോഗ വിദഗ്ധരുടെ സംഘടനയുടെ സഹകരണത്തോടെ യുണിസെഫുമായി ചേര്‍ന്നാണ് പരിശീലനം.
ജന്മനാ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ നല്കാന് പുതിയ പദ്ധതിയും സംസ്ഥാനത്ത് ആരംഭിക്കുന്നുണ്ട്. ജന്മനാ ഹൃദ്രോഗം, ഓട്ടിസം, കാഴ്ചവൈകല്യം, സംസാരശേഷിക്കുറവ് തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും രണ്ടുവീതം സഞ്ചരിക്കുന്ന ക്ലിനിക്ക് തുടങ്ങാനാണ് പദ്ധതി. ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) സാമൂഹ്യക്ഷേമവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്.
ജനനവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ നല്‍കാനായി നിലവില്‍ ജില്ലാതലങ്ങളില്‍ ഒരു കേന്ദ്രമാണുള്ളത്. എന്നാല്‍, ദൂരെ സ്ഥലങ്ങളിലുള്ളവര്‍ ഈ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താറില്ല. ഇതിന് പരിഹാരമായാണ് സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍ വരുന്നത്. ഓരോ സ്ഥലങ്ങളിലുമെത്തി കുട്ടികളെ കണ്ടെത്തി വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലെത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: