വടകര: ഹര്‍ത്താല്‍ ദിനത്തില്‍ വി.എസ്. അനുകൂലിയായ സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്കും മര്‍ദ്ദനം. ഇന്നലെ ഉച്ചയോടെ എടച്ചേരിക്കടുത്ത് തലായിയില്‍ വെച്ചാണ് സി.പി.എം എടച്ചേരി ലോക്കല്‍കമ്മറ്റി അംഗം വള്ളില്‍ രാജീവനെ ഒരു സംഘം സി.പി.എം കാര്‍ ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ് കുഴഞ്ഞു വീണ രാജീവിനെ വടകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടച്ചേരിയില്‍ സി.പി.എമ്മിനുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് അക്രമം നടന്നതെന്നറിയുന്നു.
ബുധനാഴ്ച രാത്രി വളയത്തുണ്ടായ സി.പി.എം- ലീഗ് സംഘര്‍ഷത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ആറ് സി.പി.എം പ്രവര്‍ത്തകരെ ജാമ്യത്തില്‍ എടുക്കുന്നതിനായി കല്ലാച്ചി കോടതിയില്‍ ഹാജരായി തിരിച്ചുവരുന്ന അഡ്വ. എം.ബിജുവിനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്നു രാജീവന്. സി.പി.എംപ്രകടനം കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്നവരാണ് ഇവരെ തലായില്‍ തടഞ്ഞുവെച്ച് അക്രമിച്ചത്. വളയത്തെ സി.പി.എം പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം കല്ലാച്ചി കോടതിയിലേക്ക് പുറപ്പെട്ട അഡ്വക്കറ്റിനെ രാവിലെ എടച്ചേരിയില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവെച്ചിരുന്നു. ലോക്കല്‍ സെക്രട്ടറി വളാപ്പില് രാജീവന്, എം.എം അശോകന് എന്നിവര്‍ സ്ഥലത്തെത്തി അഭിഭാഷകനെ കല്ലാച്ചിയില്‍ കോടതിയില്‍ എത്തിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് തിരിച്ചു വരുന്നതിനിടെയാണ് തലായില്‍ വെച്ച് സി.പി.എം കാര്‍ തടഞ്ഞുവെച്ച് ലോക്കല്‍ സെക്രട്ടറിയെ അക്രമിച്ചത്. സി.പി.എമ്മിനുള്ളില്‍ തന്നെയുള്ള ആര്.എം.പി. മനോഭാവക്കാരാണ് ഇവരെന്ന് പറയപ്പെടുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ സി.പി.എം കോട്ട എന്നറിയപ്പെടുന്ന എടച്ചേരിയില്‍ പാര്‍ട്ടി പ്രകടനമൊന്നും നടന്നിരുന്നില്ല. അടുത്ത പ്രദേശമായ തലായില്‍ നിന്നുള്ളവരാണ് എടച്ചേരി ടൗണില്‍ പേരിന് പ്രകടനം നടത്തിയത്. ഡി.വൈ.എഫ്.ഐ നാദാപുരത്ത് നടത്തിയ രക്തസാക്ഷ്യം പരിപാടിക്കെതിരെ എടച്ചേരിയില്‍ വ്യാപകമായ ലഘുലേഖവിതരണവും പ്രകടനവും ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സി.പി.എം പുറമേരി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമായ ആര്.ടി. കുമാരന്റെ മകനെ മര്‍ദ്ദിച്ചതായി പരാതിയുണ്ട്.ലോക്കല്‍ സെക്രട്ടറിയ്ക്ക് നേരെയുണ്ടായ അക്രമത്തിനുള്ള തിരിച്ചടിയാണ് ഇതെന്നറിയുന്നു. സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.
മുക്കത്ത് സി.മോയിന്‍കുട്ടി എംഎല്‍എയുടെ ക്യാമ്പ് ഓഫീസിനുനേരെ കല്ലേറുണ്ടായി.ചേവായൂരില്‍ കിര്‍ത്താഡ്സ് ഓഫീസുകളിലേക്ക് അക്രമികള്‍ കല്ലെറിഞ്ഞു. ഫറോക്ക് പോലീസ് സ്റ്റേഷന്, ബേപ്പൂര്‍ കസ്റ്റംസ് സൂപ്രണ്ട്, കടല്‍ പട്രോളിംഗ് ഓഫീസ് എന്നിവക്ക് നേരെയും കല്ലേറുണ്ടായി.
പാലക്കാട് ജില്ലയില്‍ പലയിടത്തും ഹര്‍ത്താലനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. ഷൊര്‍ണൂരില്‍ നഗരസഭാ ഓഫീസിനും ഗവ.പ്രസ്സിനും നേരെ ആക്രമണമുണ്ടായി. ആലത്തൂരിലും ചിറ്റൂരിലും സംഘര്‍ഷമുണ്ടായി. ആലത്തൂരില്‍ വടികൊണ്ടുള്ള അടിയിലും കല്ലേറിലും എസ്.ഐ. അടക്കം നാലുപോലീസുകാര്‍ക്ക് പരിക്കേറ്റു. കണ്ടാലറിയാവന്ന 60 സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തു. വയനാട് പനമരത്ത് ബുധനാഴ്ച രാത്രിയില്‍ സിപിഎമ്മുകാര്‍ പ്രകടനമായെത്തി മുസ്ലീംലീഗ് ഓഫീസ് തകര്‍ത്തു. എന്നാല്‍ ഇതിന്റെ പ്രതികാരമെന്നോണം ഇന്നലെ രാവിലെ ലീഗുകാര്‍ സിപിഎമ്മിന്റെ ഓഫീസും തകര്‍ത്തു.
എന്‍ഡിഎഫ് പരപ്പനങ്ങാടിയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പള്ളി ആക്രമിച്ചുവെന്ന് പറഞ്ഞ് മൂന്ന് പേരെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചു. പോലീസ് എത്തിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: