ഇരിട്ടി: നമ്മുടെ നാട്ടിലെ ആദിവാസി കോളനികളുടെ ദുരവസ്ഥയുടെ ആഴം മനസ്സിലാവണമെങ്കില്‍ പായം പഞ്ചായത്തിലെ വിളമന ആയിരക്കളം ആദിവാസി കോളനിയിലേക്ക് പോവണം. കേന്ദ്ര-സംസ്ഥാന ഗവര്‍മ്മെണ്ടുകള്‍ കോടികള്‍ ചിലവാക്കുമ്പോഴും അര്‍ഹതപ്പട്ടവര്‍ക്ക് അര്‍ഹമായതൊന്നും ലഭിക്കാതെ ഈ കോടികള്‍ എവിടെക്കാണ് ചോര്‍ന്നുപോകുന്നത് എന്ന് ഇതുവരെ ആരും കണക്കെടുത്തതായി അറിവില്ല. ഇനി എടുത്താല്‍ത്തന്നെ ഈ പാവങ്ങളുടെ പണം കട്ടുമുടിച്ചതിന് ആരെയെങ്കിലും ശിക്ഷിക്കപ്പെട്ടതായും അറിവില്ല. ആദിവാസികള്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രത്യക്ഷ ഉദാഹരണമായി നില്‍ക്കുകയാണ് വിളമന ആയിരക്കളം ആദിവാസി കോളനി.
9 വീടുകളാണ് ആയിരക്കളം കോളനിയില്‍ ഉള്ളത്. ഇതില്‍ മൂന്നു വീടുകളുടെ സ്ഥിതി അതീവ ദയനീയമാണ്. എ.കെ. രാജേഷ്, രഞ്ജിത്ത്, സുമിത്രന് എന്നിവരുടെ വീടുകളാണ് ഇത്. ഇതില്‍ രാജേഷിന്റെ വീട്ടില്‍ രാജേഷിന്റെ ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമാണ് താമസം . ഓടുമേഞ്ഞ വീടിന്റെ മുകള്‍ഭാഗത്തെ കഴുക്കോലുകള്‍ മുഴുവന്‍ ദ്രവിച്ച് ഓടുകള്‍ ഇളകിവീണ നിലയിലാണ്. മഴപെയ്യുമ്പോള്‍ മഴവെള്ളം മുഴുവന്‍ വീടിന്റെ ഉള്ളിലേക്ക് പതിക്കുന്നത് മൂലവും ഏതു നേരവും മേല്‍ക്കൂര നിലം പതിക്കാമെന്നത് കൊണ്ടും ഭീതിയോടെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ശക്തമായ മഴയുണ്ടാവുമ്പോള്‍ അടുത്ത വീട്ടിലേക്ക് ഓടിപ്പോയി അഭയം തേടേണ്ടിവരുന്ന ദയനീയ അവസ്ഥയാണ് ഈ കുടുംബത്തിന്.
ഇതുതന്നെയാണ് രഞ്ജിത്തും കുടുംബവും താമസിക്കുന്ന വീടിന്റെയും അവസ്ഥ. എന്നാല്‍ സുമിത്രന്റെ വീട് 2006 ല്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ചതാണ് എന്ന് ഇവര്‍ പറയുന്നു. രണ്ടു മുറികളുള്ള ഈ വാര്‍പ്പ് വീടിന്റെ അവസ്ഥ നിര്‍മ്മാണത്തിലെ അപാകതമൂലം ഏറെ അപകടകരമായിരിക്കയാണ്. സിമിന്റ് കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച വീടിന് മതിയായ അടിത്തറ നിര്‍മ്മിക്കാത്തത് മൂലം നിര്‍മ്മിച്ച് ഒരു വര്ഷമാവുബോഴേക്കും അടിത്തറയുടെ ഒരുഭാഗം താഴ്ന്ന് ചുമരുകളിലും അടിത്തറയിലും വന്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ഇതോടെ വീട് ഒരുഭാഗം താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്. എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയില്‍ ആയ വീട്ടില്‍ ശക്തമായ മഴപെയ്യുമ്പോള്‍ ഭീതിയോടെയാണ് സുമിത്രനും കുടുംബവും കഴിയുന്നത്. ആരുടെടെ മുന്നില്‍ തങ്ങളുടെ സങ്കടങ്ങളും ദുരവസ്ഥയും അവതരിപ്പിക്കണം എന്നറിയാതെ, ആരുടെ മുന്നില്‍ കൈനീട്ടണം എന്നറിയാതെ കഷ്ടപ്പെടുകയാണ് ഈ കോളണി വാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: