പാട്ന: നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കോടികളുടെ അഴിമതിക്കേസുകളില്‍ കുടുങ്ങിയ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രാജിക്ക് വിസമ്മതിച്ചതോടെയാണ് നിതീഷ് രാജി നല്‍കിയത്. രാജിക്കത്ത് ഗവര്‍ണ്ണര്‍ സ്വീകരിച്ചു. ഇതോടെ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി തട്ടിക്കൂട്ടിയ മഹാസഖ്യം പൊളിഞ്ഞു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാകുമെന്ന് പ്രതിപക്ഷം വീമ്പിളക്കിയ മുന്നണിയാണ് തകര്‍ന്നടിഞ്ഞത്. അതിനിടെ ബിജെപി പിന്തുണയോടെ നിതീഷ് ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തേക്കും. ലാലുവും മക്കളും 1000 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് സിബിഐ ഏതാനും മാസം മുന്‍പ് കേസ് എടുത്തിരുന്നു. ലാലു റെയില്‍വേ മന്ത്രിയായിരിക്കെ കരാറുകളില്‍ കൃത്രിമം കാണിച്ച് 35 കോടിയുടെ സ്വത്ത് ചുളുവിലയ്ക്ക് തട്ടിയെടുത്തതിന് ഇൗമാസമാദ്യം ലാലുവിനും തേജസ്വി അടക്കമുള്ള മക്കള്‍ക്കുമെതിരെ മറ്റൊരു കേസുമെടുത്തിരുന്നു.
ഇതോടെ തേജസ്വി വിശദീകരണം നല്കാന് മുഖ്യമന്ത്രി നിതീഷ് ആവശ്യപ്പെട്ടു. അതിന് സമയവും നല്കി. എന്നാല്‍ തേജ്വസി വിശദീകരണം നല്‍കിയില്ല. മാത്രമല്ല സമയപരിധി തീര്‍ന്ന ഇന്നലെ ഉച്ചയ്ക്ക് ലാലുവാണ് തേജസ്വി രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് കൂടിയാലോചനകള്‍ക്കു ശേഷം നിതീഷ് പൊടുന്നനെ രാജിപ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ മന്ത്രിസഭ തന്നെ ഇല്ലാതായി. പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത ശേഷം അപ്രതീക്ഷിതമായാണ് രാജി പ്രഖ്യാപിച്ചത്. യോഗ ശേഷം രാജ്ഭവനിലേക്ക് പോയ നിതീഷ് ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠിയെ കണ്ട് രാജിക്കത്ത് നല്കി. ഇത്തരം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. മഹാസഖ്യം തകരാതെ നോക്കാന്‍ ഞാന്‍ ആകുന്നത്ര ശ്രമിച്ചു. ലാലു, തേജസ്വി എന്നിവരുമായി ചര്‍ച്ച നടത്തി. പക്ഷെ വിജയിച്ചില്ല. നിതീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞാന്‍ ആരുടെയും രാജി ആവശ്യപ്പെട്ടില്ല.
അഴിമതി ആരോപണങ്ങളില്‍ വിശദീകരണം തേടിയേയുള്ളു. എന്നാല്‍ അതു പോലും നല്‍കിയില്ല. എനിക്ക് രാജിവയ്ക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഞാന്‍ എന്റെ മനഃസാക്ഷിയെയാണ് അനുസരിച്ചത്. നിതീഷ് പറഞ്ഞു. എനിക്കെതിരെ അവര്‍ (ലാലുവും മക്കളും) പല ആരോപണങ്ങള്‍ ഉന്നയിച്ചു. നോട്ട് അസാധുവാക്കലിനെ പിന്തുണച്ചപ്പോള്‍ എന്‍ഡിഎയിലേക്ക് ചായുകയാണെന്നു പറഞ്ഞു. തേജസ്വിക്കെതിരായ ബിനാമി വസ്തു ഇടപാടുകളെ എനിക്കെങ്ങനെ പിന്തുണയ്ക്കാന്‍ കഴിയും.
തങ്ങള്‍ക്ക് എതിരായ ഗൂഢാലോചനയുണ്ടെങ്കില്‍ അതെന്താണെന്ന് വിശദീകരിക്കാന്‍ പറഞ്ഞു.
അഴിമതിക്കെതിരായ തന്റെ പോരാട്ടത്തിനൊപ്പം ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷിനെ ട്വിറ്ററില്‍ ക്ഷണിച്ചു. നിതീഷ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിട്ടുണ്ട്.
ഇരുപത് മാസത്തെ അല്പായുസ്
പാട്ന: നരേന്ദ്രമോദിയെയും ബിജെപിയേയും വെല്ലുവിളിച്ച് ബീഹാറില്‍ മഹാസഖ്യമുണ്ടാക്കിയിട്ട് അധികകാലമായില്ല. ലാലുവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും നിതീഷിന്റെ ജനതാദളും (യു) ചേര്‍ന്ന സഖ്യം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് നേടിയത്. സഖ്യം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും തുടരുമെന്നും ബിജെപിയെ തകര്‍ത്തെറിയുമെന്നുമാണ് അവകാശപ്പെട്ടിരുന്നത്.
പക്ഷെ രണ്ടു വര്‍ഷമാകുമ്പോഴേയ്ക്ക് സഖ്യം തകര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ വീണു. 80 സീറ്റാണ് ലാലുവിന്റെ പാര്‍ട്ടിക്കുള്ളത്. നിതീഷിന് 71 സീറ്റും. ബിജെപിക്ക് 53 സീറ്റുകളാണ് ഉള്ളത്. ബിജെപി പിന്തുണയോടെ നിതീഷ് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കിയേക്കും. ആര്‍ജെഡി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: